കോട്ടയം: ബലക്ഷയത്തിലായ നാഗമ്പടം പഴയ മേല്‍പ്പാലത്തിന് സമാന്തരമായി എംസിറോഡില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. നിര്‍മ്മാണം 60 ശതമാനം പൂര്‍ത്തിയായി. സമീപനപാതകളും റെയില്‍വേട്രാക്കിനു മുകളിലുള്ള ഭാഗവുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. കോണ്‍ക്രീറ്റ് തൂണുകളെ ബന്ധിപ്പിക്കുന്ന ഗര്‍ഡറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പാലം പൂര്‍ത്തിയാകുന്നതോടെ എംസി റോഡിലെ ഗതാഗതക്കുരുക്കിന് അല്പം ആശ്വാസമാകും. കണ്ടയ്നറുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മുകളിലത്തെ ഭീമുകളില്‍ തട്ടി പാലത്തില്‍ വാഹനങ്ങള്‍ കുരുങ്ങുന്നത് പതിവായിരുന്നു. ഇത് ഏറെ ഗതാഗതകുരുക്കിന് വഴിയൊരുക്കിയിരുന്നു. റയില്‍വേ ലൈനിലെ വൈദ്യുതി വത്ക്കരണത്തിന്റെ ഭാഗമായി ഈ പാലം നേരത്തെ ജാക്കിവച്ച് ഉയര്‍ത്തി സ്ഥാപിച്ചിരുന്നു. വീതി കുറഞ്ഞ പാലത്തിലൂടെ രണ്ടുനിര വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്ര ഏറെ ദുര്‍ഘടമായിരുന്നു. ഇത്തരത്തില്‍ അപകടങ്ങളും പതിവായി ഉണ്ടാകാറുണ്ട്. ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമായ പാലം പുതുക്കി പണിയണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നുവന്നിരുന്നതാണ്.
2015 മേയ് പത്തിനാണു പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. മാര്‍ച്ചില്‍ ഈ പാലം ഗതാഗത്തിനു തുറക്കുന്നതോടെ പഴയപാലം പൊളിച്ചു നീക്കും. നാഗമ്പടം നെഹ്റുസ്റ്റേഡിയം ജംക്ഷനില്‍ ആരംഭിക്കുന്ന പാലം മീനച്ചിലാറിനു കുറുകെയുള്ള പാലത്തിന് സമീപമാണ് ചേരുന്നത്. പുതിയപാലത്തിന് 27.52 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 17 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തും. ബാക്കി റെയില്‍വേ ഫണ്ടാണ്. നിലവിലുള്ള പാലത്തിന് ആറു മീറ്റര്‍ വീതിയുണ്ട്. 13 മീറ്റര്‍ വീതിയുള്ള പുതിയ മേല്‍പാലമാണ് ഉയരുന്നത്. ഇതില്‍ 1.50 മീറ്റര്‍ വീതിയില്‍ രണ്ടുവശത്തും നടപ്പാത ഉണ്ടാകും. ഒരേസമയം രണ്ടു ഭാരവാഹനങ്ങളും രണ്ടു ചെറുവാഹനങ്ങളും കടന്നു പോകുന്ന രീതിയിലാണു നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: