പാരീസ്: റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഫ്രാന്‍സ് സംഘത്തിനുനേരെ ജിഹാദികള്‍ ഭീകരാക്രണം നടത്താന്‍ സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സ് മിലിട്ടറി ഇന്റലിജന്‍സ് മേധാവി ജനറല്‍ ക്രിസ്റ്റോഫ് ഗോമാര്ട്ടാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
പാരീസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഫ്രഞ്ച് സംഘത്തിനെതിരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇതുസംബന്ധിച്ച് ബ്രസീല്‍ ഒളിമ്പിക്സ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഗോമാര്‍ട്ട് പറഞ്ഞു.
അതേസമയം ഒളിമ്പിക്സ് സംഘത്തിനു നേരെ ഭീകരാക്രമണ ഭീഷണിയുള്ളതായി ഫ്രാന്‍സ് അധികൃതരില്‍ നിന്നും യാതൊരു വിധത്തിലുമുള്ള നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടില്ലെന്ന് ബ്രസീല്‍ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. റിയോ ഒളിമ്പിക്സിനു നേരെ ജിഹാദി ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബ്രസീല്‍ നിയമവകുപ്പ് മന്ത്രി അലക്സാന്‍ഡ്രെ മൊറായിസ് ഈ മാസം ആരംഭത്തില്‍ പ്രസ്താവന നടത്തിയിരുന്നു.
കായികാഭ്യാസികളും രാജ്യങ്ങളുടെ പ്രതിനിധികളുമടക്കം 10500 പേര് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 47000 പോലീസുകാരേയും 38000 സൈനികരേയുമാണ് ബ്രസീല്‍ ഒളിമ്പിക്സ് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്. ആഗസ്റ്റ് അഞ്ചു മുതല്‍ 21 വരെയാണ് റിയോ ഒളിമ്പിക്സ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: