ബീജിങ്: ദക്ഷിണ ചൈനാ കടലില്‍ ചൈനയ്ക്ക് ചരിത്രപരമായ യാതൊരു അവകാശവും ഇല്ലെന്ന അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധിക്കെതിരെ കടുത്ത വിമര്‍ശനവുമായിട്ടാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.
വിടുവായിത്തം പറയുന്ന അമേരിക്ക ദക്ഷിണ ചൈനാ കടലില്‍ ഒരു കടലാസ് പുലി മാത്രമാണെന്നാണ് ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ പറയുന്നത്. ചൈനയ്ക്ക് മേല്‍ രാഷ്ട്രീയവും സൈനികവുമായ സമ്മര്‍ദ്ദം അമേരിക്കയും ജപ്പാനും ചെലുത്തുന്നുണ്ടെങ്കിലും ചൈനീസ് ജനത ശക്തമായി തന്നെ സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി ഉണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു. വിധി ഒരു കടലാസ് കഷണം മാത്രമാണ്. ഇത് പ്രതിഫലിക്കുന്നത് ട്രൈബ്യൂണല്‍ രാഷ്ട്രീയ ആയുധമായി അധ:പതിച്ചിരിക്കുകയാണെന്നാണ്. പത്രം പറയുന്നു.
ചൈനീസ് സൈന്യം പൊങ്ങച്ചത്തെയും വിടുവായിത്തത്തെയും ഭയക്കുന്നില്ലായെന്നും വെല്ലുവിളികളും ഭീഷണികളും നേരിടുവാനുള്ള ശക്തിയുണ്ടെന്നും ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎല്‍എ പറയുന്നു. ചൈനയുടെ പരമാധികാരവും സമുദ്രമേഖലയിലെ അവകാശങ്ങളും താത്പര്യങ്ങളും നശിപ്പിക്കാമെന്നുള്ള ഏത് ശ്രമവും മൂഢത്വം മാത്രമായിരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡൈലി.
ചൈനയ്ക്കെതിരെയുള്ള പഴയതും ഇപ്പോഴത്തെതും ഭാവിയിലേതുമായ ഏത് ഭീഷണിയും അവര്‍ക്ക് തന്നെ നഷ്ടമുണ്ടാക്കുന്നതാണ്. സ്വന്തം കാലില്‍ കല്ലെടുത്തിടുന്നതുപോലെയായിരിക്കുമതെന്നും പീപ്പിള്‍സ് ഡൈലി മുന്നറിയിപ്പ് നല്കുന്നു.
ചൈനയുടെ ഭൂപ്രദേശം മംഗോളിയയും റഷ്യയുടെ ഭാഗങ്ങളും മധ്യേഷ്യയും വ്യാപിച്ച് കിടക്കുന്ന മാപ്പും ഇവര്‍ മൈക്രോ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വീകരിക്കരുത്, സഹകരിക്കരുത്, പരിഗണിക്കരുത്, നടപ്പിലാക്കരുത് എന്നൊരു മുദ്രാവാക്യവും കൊടുത്തിട്ടുണ്. ഫിലിപ്പൈന്‍സിനെ കളിയാക്കിക്കൊണ്ട് കാര്‍ട്ടുണും ഔദ്യോഗിക വെബ്സൈറ്റായ സിന്‍ഹു ന്യൂസ് ഏജന്‍സിയില്‍ കൊടുത്തിട്ടുണ്ട്. അതുപോലെ ദേശസ്നേഹം പ്രകടിപ്പിക്കുന്ന സംഗീത വീഡിയോയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: