കൊച്ചി: ലോട്ടറിത്തട്ടിപ്പ് കേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനെതിരെ സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി മാറ്റി. ജസ്റ്റീസ് പി.ബി. സുരേഷ് കുമാറാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കവെ സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹൈക്കോടതിയെ അറിയിച്ചു.
സ്വത്തു കണ്ടുകെട്ടലിനെതിരെ കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരം രൂപം നല്കിയ ബദല്‍ പരിഹാര ഫോറത്തെ സമീപിക്കാമെന്നിരിക്കെ ഹര്‍ജി നിലനില്‍ക്കില്ല. സ്വത്ത് കണ്ടുകെട്ടലിനെതിരെ കമ്പനികള്‍ പരാതി ഉന്നയിച്ചിട്ടില്ല. 2014 ഫെബ്രുവരി മൂന്നിന് സിബിഐ നല്കിയ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ കഴിഞ്ഞ ജൂണ്‍ 28 നാണ് സാന്റിയാഗോ മാര്ട്ടിന് കോടതിയെ സമീപിച്ചത്. സ്വത്തു കണ്ടുകെട്ടലിനെ ചെറുക്കാനാണ് അന്തിമ റിപ്പോര്‍ട്ടിനെതിരെ തിരക്കിട്ട് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സ്വത്ത് കണ്ടുകെട്ടലിനെതിരായ നടപടികള്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായ അഡ്വ. എം.കെ. ദാമോദരന്‍ വ്യക്തമാക്കി.
ഹര്‍ജിക്കാരനെതിരായ വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഇവയ്ക്ക് തെളിവില്ലെന്നും അദ്ദേഹം വാദിച്ചു. നിലവിലെ സാഹചര്യത്തില്‍ സ്വത്ത് കണ്ടു കെട്ടുന്ന നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു. കേസില്‍ വാദം പൂര്‍ത്തിയായ അവസരത്തിലാണ് ഹൈക്കോടതി ഹര്‍ജി വിധി പറയാനായി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: