കൊച്ചി: നഗരങ്ങളില്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡീസല്‍ ഓട്ടോറിക്ഷകള്‍ എല്പിജിയിലേക്കും സിഎന്‍ജിയിലേക്കും മാറുന്നതിനു അടിസ്ഥാന സൗകര്യം പോലും ഏര്‍പ്പെടുത്താതെ മലിനീകരണം ഉണ്ടാകുന്നുവെന്നത് ഓട്ടോക്കാരുടെ തലയില്‍ കെട്ടിവെയ്ക്കുകയാണ് ചെയ്യുന്നതെന്നും ബിഎംഎസ് യൂണിയന് കുറ്റപ്പെടുത്തി.
യാത്ര സൗകര്യവും ചിലവ് കുറവും പരിഗണിച്ചാണ് തൊഴിലാളികള്‍ ഡീസല്‍ ഓട്ടോകള്‍ തെരഞ്ഞെടുക്കുന്നത്. പെട്രോള്‍ വിലയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വിത്യാസവും നിരവധി പേരെ ഡീസല്‍ ഓട്ടോയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍ പുതിയ നീക്കം ഉപേക്ഷിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു. തീരുമാനം പുന:പരിശോധിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ബിഎംഎസ് നേതൃത്വത്തിലുള്ള ഓട്ടോറിക്ഷ തൊഴിലാളി സംഘം എറണാകുളം ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസമാണ് മോട്ടോര്‍ വാഹന വകുപ്പ് നഗരങ്ങളില്‍ ഡീസല്‍ ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. യൂണിയന് ജില്ലാ പ്രസിഡന്റ് വി.കെ. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ ,കണ്ണന് പെരുമ്പളം, കെ.എസ്. ശ്യാംജിത്ത്,ധനീഷ് നീരിക്കോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: