കണ്ണൂര്‍: കണ്ണൂരിലെ ഒരുവിഭാഗം സിപിഎം ക്രിമിനല്‍ നേതാക്കളുടെ അജണ്ടയാണ് പയ്യന്നൂരിലെ കൊലപാതകങ്ങളും വ്യാപക അക്രമവുമെന്ന് വ്യക്തമാകുന്നു. അന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ഇതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ രാമന്തളി കുന്നരുവിലെ ധനരാജ് അടുത്തകാലത്തായി സിപിഎമ്മുമായി അകല്ച്ചയിലായിലായിരുന്നു. ഇക്കാര്യം സിപിഎം നേതൃത്വത്തിനിടയില്‍ സജീവ ചര്‍ച്ചയുമായിരുന്നു.
സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നപ്പോള്‍ പതിനാറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ധനരാജ് കാപ്പ ചുമത്തപ്പെട്ട വ്യക്തിയായിരുന്നു. സിപിഎമ്മിന്റെ സ്ഥിരം അക്രമിസംഘത്തില്‍ പെട്ട ധനരാജിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്, മുസ്ലിംലീഗ് പ്രവര്‍ത്തരെ അക്രമിച്ച കേസുകളായിരുന്നു മിക്കതും. പാര്‍ട്ടിക്കുവേണ്ടി നിരവധി അക്രമങ്ങളില്‍ പങ്കെടുത്ത തന്നെ കാപ്പ ചുമത്തപ്പെട്ടപ്പോള്‍ നേതൃത്വം സഹായിച്ചില്ലെന്ന പരാതി ധനരാജ് സ്വന്തക്കാരായ ചില സിപിഎം നേതാക്കളോട് പറഞ്ഞിരുന്നുവത്രെ. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുമായി അകന്നുനിന്ന ധനരാജ് ക്വാറിയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.
സിപിഎമ്മുകാര്‍ പ്രതികളായ കൊലപാതക സംഭവങ്ങളുടേതടക്കം രഹസ്യങ്ങളറിയാവുന്ന ധനരാജ് പാര്‍ട്ടിയുമായി അകന്നത് സിപിഎമ്മിന്റെ കണ്ണൂരിലെ ക്രിമനല്‍ നേതൃത്വത്തിന് ഈര്‍ഷ്യ ഉണ്ടാക്കിയിരുന്നു. ഇത്തരം സാഹചര്യത്തിലാണ് പകല്‍ നേരത്തുപോലും മറ്റു പാര്ട്ടിക്കാര് ചെല്ലാന്‍ ഭയപ്പെടുന്ന രാമന്തളി കുന്നരുവില്വെച്ച് ധനരാജ് രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് നിശ്ചയിച്ച അജണ്ട നടപ്പാക്കും പ്രകാരമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വിനോദ്കുമാറിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ബിഎംഎസ് നേതാവ് സി.കെ. രാമചന്ദ്രനെ സിപിഎം സംഘം കൊലപ്പെടുത്തുന്നത്. വിനോദ് വധക്കേസില്‍ സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ള ചില ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളാണ് പ്രതികള്‍. സി.കെ.രാമചന്ദ്രനെ ഇല്ലാതാക്കുകയെന്നത് സിപിഎമ്മിന്റെ അജണ്ടയാണ്. ഇത് വ്യക്തമാക്കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഇതിനുമുമ്പ് സിപിഎം സംഘം റീത്ത് വെക്കുകയും ചെയ്തിരുന്നു.
ധനരാജ് കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ഏതാണ്ട് 12 കിലോമീറ്ററോളം അകലെയാണ് രാമചന്ദ്രന്റെ വീട്. ഈ വീട്ടില്‍ കയറിയാണ് പാതിരാത്രി കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ച് രാമചന്ദ്രനെ കൊലപ്പെടുത്തിയത്. പയ്യന്നൂരില്‍ മാത്രമല്ല തൊട്ടടുത്ത രണ്ട് പഞ്ചായത്തുകളില്‍ കൂടി അക്രമം വ്യാപിപ്പിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കുകയുണ്ടായി. സിപിഎമ്മുകാര്‍ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ ഫയര്‍സ്റ്റേഷനില്‍ നിന്നുണ്ടായ മറുപടി ഞെട്ടിപ്പിക്കുന്നതാണ്. സംഭവം അറിയിച്ചപ്പോള്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന മറു ചോദ്യമുണ്ടാവുകയും ബിജെപി ക്കാരനാണെങ്കില്‍ ഇപ്പോള്‍ വരാന്കഴിയില്ലെന്നും മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമുണ്ടെന്നുമായിരുന്നു മറുപടി. പോലീസുകാരാകട്ടെ ഫോണ്‍ വിളിച്ചിട്ട് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.
പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ രണ്ട് മണിക്കൂറിനുള്ളില്‍ നടപ്പിലാക്കിയ കൊലപാതകങ്ങളും അക്രമ പരമ്പരയും വ്യക്തമാക്കുന്നത് സംഭവത്തില്‍ സിപിഎം നേതൃത്വത്തിനുള്ള പങ്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: