തിരുവനന്തപുരം: അഴിമതി ആരോപണം നേരിടുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ (ഡിജിപി)യും സര്‍ക്കാരിനെതിരായ കേസുകളില്‍ പ്രതിഭാഗങ്ങള്‍ക്കു വേണ്ടി േകാടതിയില്‍ ഹാജരാകുന്ന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെയും ചൊല്ലിയുള്ള വിവാദം കടുത്തു. ഇവരുടെ നടപടികളിലെ നിയമ, ധാര്‍മ്മിക പ്രശ്നങ്ങളാണ് വലിയ ചോദ്യമായിട്ടുള്ളത്. ഇന്നലെ നിയമസഭയില്‍ ഇവരെ മുഖ്യമന്ത്രി പിണറായി വിജയന് ന്യായീകരിച്ചതോടെ വിവാദം കത്തിപ്പടരുകയാണ്.
ഡിജിപി മഞ്ചേരി ശ്രീധരന്‍നായര്‍ അഞ്ചു കോടിയുടെ വായ്പ്പാത്തട്ടിപ്പ് നടത്തിയെന്നും കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശ്രീധരന്‍നായര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീധരന്‍നായര്‍ ഡിജിപി പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. പുറത്താക്കണം. നിലമ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്ന സ്ഥാപനത്തിലെ ഡയറക്ടര്‍ ബോര്‍ഡംഗമായ ശ്രീധരന്‍നായര്‍ മറ്റു ഡയറക്ടര്‍മാരറിയാതെ എംഡിയുമായി ചേര്‍ന്ന് കെഎഫ്സിയില് നിന്ന് സ്ഥാപനത്തിന്റെ ഭൂമി പണയപ്പെടുത്തി അഞ്ചുകോടിരൂപ വായ്പയെടുത്തിരിക്കുകയാണ്.
വായ്പ തിരിച്ചടയ്ക്കാതെ കുടിശ്ശിക വന്നപ്പോഴാണ് ഡയറക്ടര്‍മാരിലൊരാളായ മുന്‍ ഡിഎംഒ: കെ.ആര്. വാസുദേവന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ കള്ളനോട്ടു കേസില്‍ പ്രതിയായതുപോലെയാണ് ഡിജിപി തട്ടിപ്പ് കേസില്‍ പ്രതിയായതെന്നും ചെന്നിത്തല ആരോപിച്ചു.
എന്നാല്‍ ഡിജിപിക്കെതിരെ നിലവില്‍ കേസുകളൊന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബാങ്ക് വായ്പ വിഷയത്തില്‍ അന്യായക്കാരനില് നിന്ന് തെളിവെടുപ്പ് പൂര്‍ത്തിയായശേഷമേ ശ്രീധരന്‍നായര്‍ പ്രതിയാകുമോ എന്നറിയാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.കെ. ദാമോദരന്‍ പ്രതിഫലം പറ്റാതെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്ത് തുടരുന്നതെന്നും ആ സാഹചര്യത്തില്‍ ഏത് കേസ് ഏറ്റെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നുമായിരുന്നു ഇന്നലെ സഭയില്‍ പിണറായി വിജയന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: