തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരന്‍ ഡബിള്‍ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന നിര്‍ണ്ണായകമായ സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിക്കാന്‍ അവകാശമുള്ളയാള്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ ഹാജരാകുന്നതുകൊണ്ട് കുഴപ്പമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
പ്രതിഫലം പറ്റുന്നുണ്ടോ ഇല്ലയോ എന്ന കാര്യം പ്രസക്തമല്ല. ഇരിക്കുന്ന പദവിയാണ് പ്രധാനം. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിയമോപദേശം നല്കാന് ലക്ഷങ്ങള്‍ വാങ്ങുന്ന ഡിജിപിയും എജിയും ഉണ്ടെന്നിരിക്കെ സ്വകാര്യ നിയമോപദേശകന്റെ ആവശ്യം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കളങ്കിത വ്യക്തിത്വങ്ങളുടെ വക്കാലത്തുള്ള ആള് തന്റെ കക്ഷികളുടെ വിജയത്തിനായി സര്‍ക്കാര്‍ രഹസ്യങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് പറയാനാവില്ല. അങ്ങനെയുള്ള ഒരാളെ മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: