ന്യൂദല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ തെക്കന്‍ സുഡാനില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്ന ഭാരത പൗരന്മാരുടെ ആദ്യ സംഘം ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. സുഡാന് തലസ്ഥാനമായ ജുബയില്‍ നിന്നു യാത്ര തിരിച്ച സംഘത്തിലെ 143പേരില്‍ പകുതിയിലേറെപ്പേര്‍ മലയാളികളാണ്. ഇതേത്തുടര്‍ന്നാണ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്. 600ഓളം ഭാരത പൗരന്മാരാണ് തെക്കന്‍ സുഡാനിലുള്ളത്. എല്ലാവര്ക്കും ഭാരതത്തിലേക്ക് മടങ്ങാനുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.
വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന് സങ്കടമോചന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ആദ്യ വിമാനം ജുബയില്‍ നിന്നു പറന്നുയര്‍ന്നത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധവിമാനമായ സി-17 ഗ്ലോബ്മാസ്റ്ററിലാണ് രക്ഷാദൗത്യം നടത്തുന്നത്. രണ്ട് ഗ്ലോബ്മാസ്റ്റര് യുദ്ധവിമാനങ്ങളാണ് തെക്കന്‍ സുഡാനിലേക്ക് നിയോഗിച്ചിരിക്കുന്നത്.
ഭാരത പൗരന്മാരെ തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി ജുബയിലെത്തിയ വി.കെ. സിങ് തെക്കന്‍ സുഡാന് വിദേശകാര്യമന്ത്രി ഡെങ്ക് അലോര്‍ കോളുമായി കൂടിക്കാഴ്ച നടത്തി. ഇതേത്തുടര്‍ന്നാണ് ഭാരത യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാന്‍ സുഡാന് ആകാശം തുറന്നു നല്‍കിയത്.
തെക്കന്‍ സുഡാനില്‍ സ്ഥിതിഗതികള്‍ അല്‍പ്പം ശാന്തമായ ഈ സമയമാണ് രക്ഷാദൗത്യത്തിന് പറ്റിതയെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ക്ക് സുഡാനില്‍ പറന്നിറങ്ങാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന് സങ്കടമോചന്‍ എന്നത് സ്വന്തം പൗരന്മാരോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന നടപടിയാണെന്നും വികാസ് സ്വരൂപ് പറഞ്ഞു.
രക്ഷാദൗത്യത്തിന് ശരിയായ സമയം ഇതാണെന്നും പൗരന്മാര് എത്രയും വേഗം മടങ്ങിവരുന്നതിനായി എംബസിയിലെത്തണമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അഭ്യര്‍ത്ഥിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാകും. അതിനു മുമ്പായി ദൗത്യം പൂര്‍ത്തീകരിക്കേണ്ടതുണ്ട്- വിദേശകാര്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: