മാവേലിക്കര: എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റ് മുളക്കുഴ കോട്ട ശ്രീശൈലം വിശാല്‍കുമാറിനെ (19) പ്രവേശനോത്സ ചടങ്ങുകള്‍ക്കിടിയില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് പ്രവേശന കവാടത്തിനു സമീപം എന്‍ഡിഎഫ് സംഘം കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാലു വര്‍ഷം പിന്നിടുമ്പോഴും കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
കേസില്‍ നേരിട്ട് പ്രതികളായ 16 പേരെയും ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ചു പേരെയുമാണ് അറസ്റ്റു ചെയ്തത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ വീഴ്ച കാരണം പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു. കുറ്റപത്രം തയ്യാറാക്കി എഡിജിപിയുടെ പരിശോധനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അനുവാദം ലഭിച്ചാല്‍ ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഈ വര്‍ഷവും ഇതേ കാരണം തന്നെയാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, പ്രതികള്‍ക്ക് ചില ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നും ആക്ഷേപം.
2012ന് ജൂലൈ 16നാണ് സംഘടിച്ചെത്തിയ കാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടാസംഘം യാതൊരു പ്രകോപനവും കൂടാതെ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ കോളേജിനു മുന്പില് ആക്രമണം അഴിച്ചുവിട്ടത്. വിശാലിനെ കുത്തിയ സംഘം കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി വെണ്മണി ഉതിനില്‍ക്കുന്നതില്‍ തറയില്‍ വിഷ്ണുപ്രസാദ്, മുണ്ടന്‍കാവില്‍ ഭസ്മക്കാട്ടില്‍ എം.എസ്. ശ്രീജിത്ത് എന്നിവരെയും വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 17ന് പുലര്‍ച്ചെ മരിച്ചു. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നാസിമിന്റെ നേതൃത്വത്തിലെത്തിയ സംഘമായിരുന്നു ആക്രമണം നടത്തിയത്. ചെങ്ങന്നൂര്‍ സിഐ ആയിരുന്ന ആര്. ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.
പന്തളം മങ്ങാരം അംജത്ത് വിലാസത്തില്‍ നാസിം (21), പന്തളം കടയ്ക്കാട് തെക്കേ ശങ്കരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സാര്‍ ഫൈസല്‍ (20), പന്തളം കുരമ്പാല കടയ്ക്കാട് പത്മാലയത്തില്‍ ഷെഫീക്ക് (22), പന്തളം മങ്ങാരം ഹസീന മന്‍സിലില്‍ ആസിഫ് മുഹമ്മദ് (19), പുന്തല മണ്ണിലയ്യത്ത് ഷെമീര്‍ റാവുത്തര്‍ എം.എസ്. (25) ഷെമീര്‍ റാവുത്തര്‍ (20), ചെറുവല്ലൂര്‍ മന്നാത്തുവീട്ടില് അഫ്സല് (19), കൊല്ലകടവ് ആഞ്ഞിലിച്ചുവട് വരിക്കോലില്‍ തെക്കേതില്‍ താജെന്നു വിളിക്കുന്ന അല്‍ത്താജ് (20), പത്തനാപുരം നെടുംകുന്നം ഷംനാ മന്‍സിലില്‍ ഷിബിന്‍ ഹബീബ് (23) എന്നിവരാണ് അറസ്റ്റിലായവരില്‍ പ്രധാന പ്രതികള്‍.
വിശാലിന്റെ ഓര്‍മ്മകള്‍ എക്കാലവും നിലനില്ക്കാന് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. 17ന് രാവിലെ ഏഴിന് വിശാലിന്റെ വീട്ടിലെത്തി പ്രവര്‍ത്തകര്‍ സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തും. വൈകിട്ട് കോട്ട ദേവീക്ഷേത്ര ആഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ബിജെപി ദേശിയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് കോഴഞ്ചേരി താലൂക്ക് സംഘചാലക് എന്‍.കെ. നന്ദകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് വിശാല്‍ ട്രസ്റ്റിന്റെ പേരിലുള്ള എന്‍ഡോവ്മെന്റ് വിതരണം ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ എന്‍.ജി. ഉണ്ണികൃഷ്ണന് നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: