വിഴിഞ്ഞം: കോളിയൂര്‍ പൂങ്കുളം ചാനല്‍ക്കര പുത്തന്‍ വീട്ടില്‍ മരിയദാസ(45) നെ കൊലപ്പെടുത്തുകയും ഭാര്യ ഷീജ (41) യെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തമിഴ്നാട് തിരുനെല്ലി കളക്കാട് കാശിനാഥപുരത്ത് വാടകയ്ക്ക് താമസിക്കുന്ന കൊലുസ് ബിനു എന്ന അനില്‍കുമാറിനേയും കൂട്ടുപ്രതി തമിഴ്നാട് വേലൂര്‍ ഒടുക്കത്തൂര് സ്വദേശി ചന്ദ്രനെയുമാണ് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നേകാല്‍ മണിയോട് കൂടിയാണ് തെളിവെടുപ്പിന് എത്തിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘത്തിന്റെ അകമ്പടിയോട് കൂടിയാണ് പ്രതികളെ എത്തിച്ചത്. പ്രതി തമിഴ്നാട് സ്വദേശി ചന്ദ്രനെ മുഖം മറച്ചാണ് കൊണ്ടുവന്നത്.
കൊലപാതകം നടത്തിയ രീതി പ്രതികള്‍ പോലീസിനോട് വിശദീകരിച്ചു. വീട്ടിന് സമീപത്ത് ഒളിച്ചിരുന്ന സംഘം അടുക്കള വാതില്‍ വഴി അകത്ത് കയറിയ ശേഷം മരിയദാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഷീജയെ പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ശേഷം ഷീജയുടെ താലിമാലയുമായി രക്ഷപ്പെട്ടു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റികയും കമ്പിപ്പാരയും സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. തൊണ്ടി മുതല്‍ പോലീസ് പിന്നീട് പ്രതി ചന്ദ്രന്റെ സാന്നിധ്യത്തില്‍ കണ്ടെടുക്കുകയായിരുന്നു. മോഷണശ്രമമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പറയപ്പെടുന്നുണ്ടെങ്കിലും മുന്‍വൈരാഗ്യവും ഇതിന് പിന്നില്‍ ഉണ്ടെന്ന് കരുതപ്പെടുന്നു.
ബുധനാഴ്ചയാണ് നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പ് നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയുടെ അനുവാദത്തോടെ തമിഴ്നാട് പോലീസിന് കൈമാറും. സമാനമായ ചില കേസുകളുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് ക്യൂ ബ്രാഞ്ച് നേരത്തേ കേരളാ പോലീസുമായി ബന്ധപ്പെട്ടിരുന്നു.
ഈ മാസം ആറാം തീയതി പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷീജയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ട് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: