തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പുറത്തറിയിക്കണമെന്ന മുഖ്യവിവരാവകാശകമ്മീഷണര്‍ വിന്‍സണ്‍ എം.പോളിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍. ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. സര്‍ക്കാരിന്റെ നിലപാട് മുഖ്യ വിവരാവകാശ കമ്മീഷണറേയും അറിയിച്ചു. പല തവണ ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ വിവരാവകാശനിയമപ്രകാരം സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ നല്‍കിയേ മതിയാകൂ എന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ വിവരാവകാശ കമ്മീഷണറുമായി പരസ്യമായ ഏറ്റുമുട്ടലിന് തയ്യാറായത്.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശനിയമപ്രകാരം 48 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു വിന്‍സന്‍ എം. പോള്‍ ഉത്തരവിട്ടിരുന്നത്. കഴിഞ്ഞമാസം ഉത്തരവ് സര്‍ക്കാരിനും നല്കി. യുഡിഎഫ് മന്ത്രിസഭയുടെ അവസാന മൂന്നുമാസത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ടു വിവരാവകാശ പ്രവര്ത്തകന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അതും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിസഭാ യോഗങ്ങളുടെ തീരുമാനങ്ങള്‍ പത്തുദിവസത്തിനകം നല്‍കാനും ഇനിയുള്ള മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം സൈറ്റില്‍ നല്‍കാനും കമ്മീഷണര്‍ ഉത്തരവിട്ടത്.
എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. വീണ്ടും ഇക്കാര്യം വിവാദമായതോടെയാണ് തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ജൂണ്‍ ഒന്നിനാണ് കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 12 വരെയുള്ള മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്കാന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.
ഇപ്പോഴത്തെ അവസ്ഥയില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ ഇക്കാര്യം പറഞ്ഞ് ആക്രമിച്ചവര്‍ തന്നെയാണ് അധികാരം കിട്ടിയപ്പോള്‍ ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: