”എം.കെ. ദാമോദരന്‍ നല്ല നിയമജ്ഞനാണ്. അദ്ദേഹത്തിന് ഏതു കേസും ഏറ്റെടുക്കാം” മുഖ്യമന്ത്രി ഇപ്പറഞ്ഞതിലൊരു തെറ്റുമില്ല. പക്ഷേ ദാമോദരന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിരിക്കവേ ഏതു കേസിലും വാക്കാലത്താകാമോ? സമൂഹത്തിന്റെ സംശയം സഭയിലുമെത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാര്യമായിതന്നെ വിഷയം അവതരിപ്പിച്ചപ്പോള്‍ ‘ദാമോദരന്‍ എന്തരോ മഹാനുഭാവുലു’’എന്ന അവസ്ഥയിലായിരുന്നു. പ്രശ്നത്തില്‍ പ്രബലമായ ധാര്മ്മികവശമുണ്ടെന്ന് ബോദ്ധ്യമുള്ളവര്‍ ട്രഷറി ബഞ്ചില്തന്നെയുണ്ട്. പക്ഷേ തുറന്ന് പറഞ്ഞാല്‍ വിഎസിനെപോലെ ‘ശരശയ്യയില്‍’ കഴിയേണ്ടിവരുന്നത് ചിന്തിക്കാന്‍പോലും കഴിയുന്നില്ല.
ദാമോദരനെ മാത്രമല്ല ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന്‍നായര്‍ക്കു നേരെയും ചെന്നിത്തല വിരല്‍ ചൂണ്ടി. അഞ്ചുകോടി തട്ടിയകേസില്‍ പ്രതിസ്ഥാനത്താണ് ഇദ്ദേഹമെന്ന ആരോപണത്തെയും മുഖ്യമന്ത്രി ഗൗനിച്ചില്ല. പ്രതിസ്ഥാനത്തെത്തുമ്പോള്‍ ആലോചിക്കാമെന്ന മറുപടിയില്‍ മുഖ്യമന്ത്രി ആശ്വസിച്ചു.
വിഎസിന് കാബനറ്റ് പദവി നല്‍കുന്നതിന് നിയമസാധുത നല്കുന്ന ബില്ലായിരുന്നു ഇന്നലെ ശ്രദ്ധേയം. ചര്‍ച്ചയ്ക്കുശേഷം വിഷയനിര്‍ണയ സമിതിക്ക് ബില്‍ വിട്ടു. ഇത് ചൊവ്വാഴ്ച തിരിച്ചെത്തി പാസ്സാക്കും. വിയോജനകുറിപ്പെഴുതിയ രമേശ് ചെന്നിത്തല വാചാലമായെങ്കിലും അതൊക്കെ കയ്യോടെ തള്ളി. വിഎസിനെ പുകഴ്ത്തി മുല്ലക്കര രത്നാകരന് മുന്നേറിയപ്പോള്‍ പ്രതിപക്ഷത്തു നിന്നൊരു ചോദ്യം. ”സഖാവേ ഇതിനോടൊന്നും ഞങ്ങള്‍ക്ക് വിയോജിപ്പില്ല. ഈ കാര്യങ്ങളെന്തേ സിപിഐമാത്രം പറയുന്നു. സിപിഎമ്മുകാര്‍ മിണ്ടുന്നില്ലല്ലൊ?” എ.കെ. ബാലനാണ് ബില്ല് അവതരിപ്പിച്ചത്. കെ.എം. മാണി, എം. ഉമ്മര്‍, കെ.സി ജോസഫ്, വി.ഡി. സതീശന്, രാജു എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
വോട്ടോണ്‍ ചര്‍ച്ച കാടുകയറി പരസ്പരം വിഴുപ്പലക്കല്‍ വരെ അരങ്ങേറി. മുഖ്യമന്ത്രിക്ക് ദ്വന്ദ സ്വഭാവമെന്ന് പി.സി. ജോര്‍ജ്ജും തോമസ്ഐസക്കിന്റെ ബജറ്റ് എ വിസയെന്ന് പി.കെ. ബഷീറും. നാലുമാസത്തേക്കുള്ള ബജറ്റ് ചെലവാക്കല്‍ തുകയ്ക്ക് അംഗീകാരം നല്‍കേണ്ട ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത് രാഷ്ട്രീയവും പരസ്പരം പഴിചാരലും.
മുഖ്യമന്ത്രി പഴയ വൈദ്യുതിമന്ത്രിയായും ചിലപ്പോള്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായും പെരുമാറുന്നുവെന്നാണ് പി.സി. ജോര്‍ജ്ജിന്റെ ആരോപണം. ചില ചോദ്യങ്ങളില്‍ ഇ.പി. ജയരാജന് നീരസമാണെന്നും അങ്ങനെയെങ്കില്‍ താനുമായുള്ള ചില രഹസ്യബന്ധങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന ഭീഷണിയും. വാദിക്കും പ്രതിക്കും വേണ്ടി വാദിക്കുന്ന കള്ളവക്കീലന്മാര്ക്കായി ക്ലിഫ്ഹൗസില്‍ പുതിയ കോടതി ആരംഭിക്കണം. അതിനായി ബജറ്റില്‍ തുക മാറ്റിവയ്ക്കണം.
ശമ്പളം പിരിച്ച് നല്കുന്ന ഏജന്റായി ഗതാഗതമന്ത്രി മാറരുതെന്നും കെഎസ്ആര്‍ടിസിയെ നാലായി വിഭജിച്ച് നാലുകോര്പ്പറേഷനുകളാക്കണമെന്നും പിസി പറഞ്ഞു.
തോമസ് ഐസക്ക് ഇതുവരെ അവതരിപ്പിച്ചുള്ള ബജറ്റുകലെല്ലാം ‘എ’ വിസ എന്നാണ് പി.കെ. ബഷീറിന്റെ കണ്ടെത്തല്‍. ഏകോപനം, ക്രോഡീകരണം, സംയോജനം ഇവയൊക്കെകൊണ്ട് പുകമറ സൃഷ്ടിക്കുമത്രെ. ഇ. ഷംസീറും രാജേഷുംമെല്ലാം കമ്മ്യൂണിസം അറിയാത്ത ശിശുക്കളാണ്. വി എസിന് പാര്‍ട്ടി ചെയര്മാന് സ്ഥാനം കൊടുക്കുവാന്‍ തയ്യാറാകാതെ ഭരണപരിഷ്കാര കമ്മറ്റി ചെയര്‍മാനാക്കാന്‍ നിയമഭേദഗതി ചെയ്യുകയാണ്.
വിഎസിന് ഫിദല്‍ കാസ്ട്രോയുടെ വേഷം കൂടി നല്‍കണം. ഇവിടെ ഭരിക്കുന്നത് ടീം പിണറായി ആണ്. വിഎസിനെ പറഞ്ഞാല്‍ സഭയില്‍ ആരും ചോദിക്കാനില്ല. അതാണ് 64 ല്‍ പാര്‍ട്ടി രൂപപ്പെടുത്തിയ വിഎസിന്റ ഗതി. ബംഗാളില്‍ നിന്നുള്ള ലോകസഭാ അംഗങ്ങള്‍ സിപിഎമ്മിനും ലീഗിനും രണ്ടുവീതമാണെന്നും തമിഴ്നാട്ടില്‍ ലീഗാണ് മുന്നിലെന്നും പറഞ്ഞ് പി.കെ. ബഷീര്‍ വോട്ടോണ്ചര്ച്ച നിര്‍ത്തി.
ധവളപത്രം നിറയെ കുഞ്ചന്‍നമ്പ്യാരുടെ വാക്കുകള്‍ പോലെ യുഡിഎഫിന് എതിരെയുള്ള വിമര്‍ശനമാണെന്നാണ് മുല്ലക്കര രത്നാകരന്റെ കണ്ടെത്തല്‍. നവോത്ഥാന പ്രതിസന്ധി മാറ്റുവാനുള്ള പരിഹാരമാണ് ബജറ്റിലെ കിഫ്ബി എന്നും മുല്ലക്കര പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്വപ്നം കണ്ടത് ബാര്‍, സോളാര്‍ സ്വപ്നകുമാരികളെയെന്നും പാവപ്പെട്ടവരെ മറന്നെന്നും മുരളി പെരുന്നല്ലി പറഞ്ഞു.
ദുഷ്ടന്റെ വാസസ്ഥലത്ത് സര്വേശ്വരന് നാശം വിതച്ചതിനാലാണ് യുഡിഎഫ് പ്രതിപക്ഷത്തായതെന്നും മുരളി പെരുന്നല്ലി പറഞ്ഞു. കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര് എന്ന വചനം പോലെയാണ് ദൈവത്തിന്റ നാമമുള്ള തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചതെന്ന് അനില്‍ ഐക്കര പറഞ്ഞു.
ജനറല്‍ പ്രൊവിഡന്റ് ഗ്രാന്റ് നൂറ് ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും നവംബര്‍ ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കേണ്ട അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക അനുവദിക്കണമെന്നും ഐക്കര ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചുവര്‍ഷം പൊതുവിദ്യാലയങ്ങളെ ശ്വാസം മുട്ടിച്ചുവെന്നും വിദ്യാര്‍ത്ഥികളെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് ആട്ടിയോടിച്ചുവെന്നും ആന്റണി ജോണ്‍ പറഞ്ഞു. വിദ്യാലയ ഭൂമി വരെ വില്ക്കാന് ശ്രമിച്ചവരാണ് ലീഗിലുള്ളതെന്നും ആന്റണി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: