തിരുവനന്തപുരം : വാഗമണ്‍, ഗവി എന്നിവിടങ്ങളിലെ ടൂറിസം വികസനത്തിന് 99 കോടി രൂപയുടെ കേന്ദ്ര പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ടൂറിസം മന്ത്രി എ.സി.മൊയ്തീന് നിയമസഭയെ അറിയിച്ചു . കോന്നി ആനക്കൂട്, അടവി എന്നിവിടങ്ങളിലെ ടൂറിസം വികസനവും ഇതുമായി ബന്ധപ്പെടുത്തി ആലോചിക്കും. കേന്ദ്രപദ്ധതികളായ പ്രസാദ്, സ്വദേശി എന്നിവയ്ക്ക് അനുമതി കിട്ടിയിട്ടുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രം, ആറന്മുള, ശബരിമല എന്നിവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളുമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ബന്ധിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് എ.സി.മൊയ്തീന് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദങ്ങള്‍ മാലിന്യ വിരുദ്ധമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കും. മെഡിക്കല്‍ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കും. ആഭ്യന്തര ടൂറിസ്റ്റുകളുടെ കേരളത്തിലേക്കുള്ള സഞ്ചാര സൗകര്യം മെച്ചപ്പെടുത്താന്‍ റെയില്‍ അധികൃതരുമായും വിമാനകമ്പനി അധികൃതരുമായും ചര്‍ച്ച നടത്തിവരികയാണ്. ജഡായു ടൂറിസം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതോടൊപ്പം മീന്മുട്ടിയിലെ ഇരുന്നൂട്ടിയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ഇതിനായി മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് തുക വകയിരുത്തും.
കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ടൂറിസം കോറിഡോര്‍ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഘടനയില്‍ മാറ്റം വരുത്തി പുനസംഘടിപ്പിക്കും. ആതിരപ്പള്ളി സര്‍ക്യൂട്ട് സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ ലഭിച്ചു. ഇത് പരിശോധിച്ചുവരികയാണ്. ശംഖുമുഖത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ശ്രദ്ധയില്‍പെട്ടു. ഇത് വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: