തിരുവനന്തപുരം : ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. മുഖ്യമന്ത്രിയുടെ നിയമോപദേശകനായ അഡ്വ.എം.കെ.ദാമോദരന്‍ മറ്റുകേസുകള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് സുധീരന് നിലപാട് വ്യക്തമാക്കിയത്. അഡ്വ.എം.കെ.ദാമോദരന്‍ സര്‍ക്കാരില്‍ നിന്നും പ്രതിഫലം പറ്റാത്തതിനാല്‍ മറ്റു കേസുകള്‍ ഏറ്റെടുക്കുന്നതില്‍ വിരോധമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ സുധീരന് ഏത് ക്രിമിനല്‍ കുറ്റവാളിക്കും അഴിമതിക്കാര്‍ക്കും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വന്തം താല്‍പ്പര്യം സംരക്ഷിക്കുന്നതിന് എം.കെ. ദാമോദരനെ കേസ് ഏല്‍പ്പിച്ചാല്‍ മതിയെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പറഞ്ഞു.
ചന്ദ്രശേഖരന്റെ കേസും ദാമോദരന്‍ ഏറ്റെടുത്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സുധീരന് മറുപടി ആവര്‍ത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേശകനായ ദാമോദരന്‍ ഒരുകാരണവശാലും സംസ്ഥാന താത്പര്യത്തിന് എതിരായി വരുന്ന ഒരു കേസ് ഏറ്റെടുക്കാന്‍ പാടില്ല. തന്റെ പ്രൊഫഷണല്‍ താത്പര്യത്തിന് വിരുദ്ധമായി നിയമോപദേശം സര്‍ക്കാരിന് നല്കാന് അദ്ദേഹത്തിന് കഴിയില്ല. അങ്ങനെ വരുമ്പോള്‍ സിവില്‍, ക്രിമിനല്‍ കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യം ബലികഴിക്കപ്പെടും. ഏത് കേസും അഡ്വ.ദാമോദരന്‍ ഏറ്റെടുക്കാമെന്ന് പിണറായി വിജയന് പച്ചക്കൊടി കാണിച്ചത് മുഖ്യമന്ത്രി സ്ഥാനത്തിന്റെ നഗ്നമായ ദുരുപയോഗമാണെന്നും സുധീരന് പറഞ്ഞു.
ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യന്ത്രിയുടെ ഭാഗത്ത് ഗുരുതര തെറ്റാണ് വന്നത്. സാങ്കേതികത്വത്തില്‍ കടിച്ച് തൂങ്ങാതെ ഇനിയെങ്കിലും തെറ്റുതിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. അഡ്വ.എം.കെ. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനത്തുനിന്ന് പുറത്താക്കുകയോ അല്ലെങ്കില്‍ ദാമോദരന്‍ സ്വയം രാജിവച്ച് ഒഴിഞ്ഞ് പോകുകയോ ചെയ്യുന്നതാണ് ഉചിതം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന്‍നായര്‍ വഞ്ചനാ കുറ്റത്തില്‍ പ്രതിയായ സാഹചര്യത്തില്‍ തല്‍സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: