തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനുള്ള പോലീസ് തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പഴുതടച്ച സുരക്ഷ ഒരുക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ നിര്‍ദ്ദേശിച്ചു. സുരക്ഷ ഒരുക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കണം.
നിരീക്ഷണ ക്യാമറകള്‍, സുരക്ഷാ സ്കാനറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ള സുരക്ഷയാണ് ഇത്തവണ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് പോലീസിന്റെ ജനമൈത്രി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കും. വര്‍ച്വല്‍ ക്യൂ സംവിധാനം മെച്ചപ്പെടുത്തി കാര്യക്ഷമമാക്കാനുള്ള നടപടികളും ഉണ്ടാകും.
റോഡ് ഉപയോക്താക്കള്‍ക്കുള്ള അറിയിപ്പുബോര്‍ഡുകള്‍ എല്ലാ ഭാഷകളിലും കൂടുതല്‍ പോയിന്റുകളില്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ സംഹകരണത്തോടെ നടപടികള്‍ സ്വീകരിക്കും. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ സൗകര്യപ്രദമായും പരമാവധി വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലും ഏര്‍പ്പെടുത്തും. ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്ററായി എഡിജിപി നിതിന്‍ അഗര്‍വാളിനെ നാമനിര്‍ദ്ദേശം ചെയ്തു.
എഡിജിപിമാരായ ഡോ. ബി. സന്ധ്യ, നിതിന്‍ അഗര്‍വാള്‍, എസ്. ആനന്ദകൃഷ്ണന്, ഐജിമാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത്, എസ്.പിമാരായ എ. അക്ബര്‍, എസ്. കാളിരാജ്, മഹേഷ്കുമാര്‍, എ.വി. ജോര്‍ജ്ജ്, ജി. സോമശേഖരന്‍, എന്‍. രാമചന്ദ്രന്, ഹരിശങ്കര്‍, ഗോപാല്കൃഷ്ണന്. വി., അശോക്കുമാര്. പി., കമാന്‍ഡന്റ് പി.വി. വില്‍സണ്‍, ഡിവൈഎസ്പി എസ്. അനില്‍കുമാര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.ടി. ചാക്കോ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: