തിരുവനന്തപുരം: തോട്ടം-കാര്‍ഷിക മേഖലകളില്‍ വന്യജീവികള്‍ വരുത്തുന്ന ആള്‍നാശവും കൃഷിനാശവും തടയുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 20ന് ഉന്നതതലയോഗം ചേരുമെന്ന് വനംമന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. വനംമന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുക്കും. തോട്ടം മേഖലയിലെ പ്രതിനിധികള്‍, കര്‍ഷകരുടെ പ്രതിനിധികള്‍, എന്‍ജിഒകള്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ യോഗം അതത് ജില്ലാ തലങ്ങളില്‍ ചേരും. ആദ്യഘട്ടമെന്ന നിലയില്‍ 25ന് വയനാട് ജില്ലാ കളക്ടറേറ്റില്‍ യോഗം ചേരുമെന്നും വനംമന്ത്രി പറഞ്ഞു.
കോട്ടയം നഗരത്തിലെ ശുദ്ധജല വിതരണ പദ്ധതി വിപുലീകരിക്കാന്‍ ബജറ്റില്‍ 24.6 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ്. പഴയ പൈപ്പുകള്‍ ഘട്ടംഘട്ടമായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിലെ പൈപ്പുകള്‍ക്ക് 30 വര്‍ഷത്തെ പഴക്കമുണ്ട്. നിരന്തരമുള്ള പൈപ്പ് പൊട്ടലിന് കാരണം ഇതാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കാസര്‍കോട് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെയുള്ള ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കുന്ന ഭാഗത്ത് നദിയുടെ അടിത്തട്ട് ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്. അതിനാല്‍ ഇവിടെ പാലം സ്ഥാപിക്കണോ വേണ്ടയോ എന്ന് പരിശോധിക്കാന്‍ വിദഗ്ധപഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെ പിരായിരി, മാത്തൂര്‍, കോട്ടായ് പഞ്ചായത്തുകളില്‍ കുടിവെള്ളം ഉറപ്പാക്കാനായി ജില്ലാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35.10 കോടിരൂപയുടെ പദ്ധതി നടപ്പാക്കും. കണ്ണാടി പുഴയിലെ ജലം ശുദ്ധീകരിക്കാന്‍ സംവിധാനവും മൂന്നു പഞ്ചായത്തുകളിലും വലിയ ജലസംഭരണികളും ആവശ്യമായ മോട്ടോറുകളും അടക്കമുള്ളതാണ് പദ്ധതിയെന്നും ജലവിഭവ മന്ത്രി സഭയെ അറിയിച്ചു. തളിപ്പറമ്പ് താലൂക്കില്‍ പെടുന്ന വില്ലേജുകളില്‍ മിച്ചഭൂമി കയ്യേറി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് സഭയെ അറിയിച്ചു. എന്നാല്‍ ഇവരുടെത് പ്രത്യേക കേസായി പരിഗണിച്ച് പരിഹാരം കാണും. ഓരോ വില്ലേജിലെയും പട്ടയം ലഭിക്കാത്തവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: