ചവറ: പന്മന എസ്എന്‍ഡിപി ചോല ശാഖ സെക്രട്ടറിയെയും കുടുംബത്തെയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പേരെ ചവറ പോലീസ് പിടികൂടി.
ചവറ തോടിന് വടക്ക് തച്ചേഴത്ത് വീട്ടില്‍ ചെറുതെന്ന് വിളിക്കുന്ന വിനു(28), പന്മന പുത്തന്‍ചന്ത ഷൈജു നിവാസില്‍ തോമ എന്നുവിളിക്കുന്ന വിഷ്ണു(28) എന്നിവരാണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് വിനോദ് എന്നയാളെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23നാണ് അക്രമം നടന്നത്. ചോല ശാഖ സെക്രട്ടറിയും ശിവാനന്ദപുരം ക്ഷേത്രഭാരവാഹിയുമായ വടുതല എക്കാലയില്‍ സര്വ്വജ്ഞന്(55), ഭാര്യ കനകമ്മ(47), സഹോദരന് ചന്ദ്രശേഖരന്(60), അയല്‍വാസി രാജു(40)എന്നിവരെയാണ് പ്രതികള്‍ വാളിന് വെട്ടിപരിക്കേല്‍പ്പിച്ചത്.
ശിവാനന്ദപുരം ക്ഷേത്രത്തില്‍ നടന്ന കൊടിമരപ്രതിഷ്ഠ ഉത്സവുമായി ബന്ധപ്പെട്ട് പ്രതികള്‍ നടത്തിയ അക്രമസംഭവങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കയതിന്റെ പകയാണ് അക്രമസംഭവത്തിന് കാരണമായത്.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളില്‍ വിനോദിനെ പിടികൂടുവാന്‍ പോലീസിന് കഴിഞ്ഞെങ്കിലും മറ്റുരണ്ടുപേരെയും കണ്ടെത്താനായില്ല.
ചവറ എസ്ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ചവറയില്‍ തന്നെയുണ്ടെന്ന് മനസിലാക്കുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരേയും ശങ്കരമംഗലം തോട്ടിന് വടക്ക് കുടിവെള്ള കമ്പനി പരിസരത്തുനിന്നും പിടികൂടുകയുമായിരുന്നു. പിടിയിലായവര്‍ നിരവധി അക്രമക്കേസില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: