കൊല്ലം: മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നല്കിയ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ ഉന്നത തല സംഘം ഇന്നലെ വിലയിരുത്തി.
നിര്‍മ്മാണ പ്രവര്‍ത്തനം 2017ല്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുദേശീയപാതകളിലെയും പ്രവേശനകവാടങ്ങളെയും വിവിധ ഫഌറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം, രണ്ടാം പ്രവേശന കവാടത്തിനോടനുബന്ധിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നവിവിധ പ്രവര്‍ത്തികളുമാണ് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബുട്ടാനി, മേയര്‍ രാജേന്ദ്രബാബു, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ വി.സി.സുധീഷ് തുടങ്ങിയ ഉന്നതതലസംഘം പരിശോധിച്ച് പുരോഗതി വിലയിരുത്തിയത്.
അടുത്ത വര്‍ഷം തന്നെ രണ്ടാം പ്രവേശന കവാടമുള്പ്പടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രേമചന്ദ്രന് അറിയിച്ചു. ദേശീയപാത 744ല്‍ പ്രവേശനകവാടവും ബുക്കിംഗ് ഓഫീസും സര്‍ക്യൂട്ട് ഏരിയായും സ്ഥാപിക്കും. പുതിയ ഫുട് ഓവര്‍ ബ്രിഡ്ജിനോട് അനുബന്ധിച്ച് രണ്ട് എസ്കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്.
യാത്രക്കാര്‍ക്കുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി വിശ്രമകേന്ദ്രങ്ങളുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കുന്നതിന് നിലവിലുള്ള ബുക്കിംഗ് ഓഫീസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുമെന്നും എംപി പറഞ്ഞു.
വാഹന പാര്‍ക്കിംഗിന് വേണ്ടി മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുവാനുള്ള കോര്‍പറേഷന്റെ താല്പര്യം സംഘത്തിലുണ്ടായിരുന്ന മേയര്‍ അറിയിച്ചു. കോര്‍പറേഷനില്‍ നിന്നും ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുമ്പോള്‍ അനുകൂലമായി പരിഗണിക്കാമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പ് നല്കി. കോര്പറേഷന്പദ്ധതി രേഖ സമര്‍പ്പിക്കുന്ന മുറയ്ക്ക് റയില്‍വേ ബോര്‍ഡുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും പ്രേമചന്ദ്രന് പറഞ്ഞു. ചീനകൊട്ടാരം സംരക്ഷിക്കണമെന്ന ആവശ്യവും അനുകൂലമായി പരിഗണിക്കും. അറ്റകുറ്റപണിക്കും സംരക്ഷണത്തിനുമുള്ള ചുമതല ഏറ്റെടുക്കാന്‍ കോര്പറേഷന് തയ്യാറാണെങ്കില്‍ അനുമതി അനുഭാവപൂര്‍വ്വം പരിഗണിക്കാനും യോഗത്തില്‍ ധാരണയായി. അവലോകന യോഗത്തില്‍ സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ ആര്.കെ. മീന, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ നസീര്‍ അഹമ്മദ്, ഡിവിഷണല്‍ എഞ്ചിനീയര്‍ ഇലക്ട്രിക്കല്‍ രവികുമാരന്നായര്, ഡിവിഷണല്‍ എഞ്ചിനീയര്‍ സൗത്ത് എ.വി.ശ്രീകുമാര്‍, അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ വി.ആര്.സുരേന്ദ്രന്, സ്റ്റേഷന് മാസ്റ്റര്‍ പി.എസ്.അജയകുമാര്‍, ഡെപ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ എം.കെ.സൂരജ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: