കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശകന് അഡ്വ. എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായി. ക്വാറി ഉടമകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കോടതിയില്‍ എത്തിയത്. ക്വാറി ഉടമകളുടെ ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിന് 20ലേയ്ക്ക് മാറ്റി. ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.
അഞ്ചു ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കു ലൈസന്‍സ് പുതുക്കി നല്കുന്നതിനു പരിസ്ഥിതി വകുപ്പിന്റെ പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന് സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ഈ കേസിലാണ് സര്‍ക്കാരിനെതിരേ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത്.
നേരത്തെ ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും, കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനുവേണ്ടിയും ദാമോദരന്‍ ഹാജരായത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: