രാമായണ മാസത്തിന് ഇന്ന് തുടക്കം
സർവ സദ്ഗുണ സമ്പന്നനായ പുരുഷനാരാണ് ഈ ഭൂമിയിൽ? ആരാണ് ഗുണങ്ങൾ, വീര്യം, ധർമ്മജ്ഞൻ, കൃതജ്ഞൻ,സത്യവാദി ദൃഢനിശ്ചയമുള്ളയാൾ, ചാരിത്ര്യവാൻ, എല്ലാവരേയും സ്നേഹിക്കുന്നയാൾ, വിദ്വാൻ, കഴിവുറ്റയാൾ, സുന്ദരൻ, ആത്മജ്ഞാനി, ക്രോധത്തെ ജയിച്ചയാൾ, തേജസുറ്റയാൾ, അസൂയപ്പെടാത്തയാൾ- ആരാണിങ്ങനെയുള്ളത്.? ആരുടെരോഷത്തെയാണ് ദേവന്മാർപോലും ഭയപ്പെടുക. നാരദമഹർഷിയോടാണ് മഹർഷി വാല്മീകിയുടെചോദ്യം. ഉത്തരം പൊടുന്നനെയായിരുന്നു. സമുദ്രത്തെപ്പോലെ ഗാംഭീര്യവും ഹിമവാനേപ്പോലെ ക്ഷമയുള്ള ദശരഥപുത്രൻ ശ്രീരാമൻ എന്ന്. വാൽമീകി മഹർഷിക്ക് രാമ കഥയെഴുതാൻ തനിക്ക് യോഗ്യതയുണ്ടോഎന്ന് സംശയമൊന്നുമില്ല. ഏതുനല്ല കവിയേയും പോലെ തന്റെ മഹാകാവ്യത്തിന്റെ രൂപരേഖ തയ്യാറാക്കി കാവ്യനിർമ്മാണം ആരംഭിക്കുന്നു. എന്നാൽ തുളസീദാസനും (രാമചരിതമാനസം) എഴുത്തച്ഛനും സ്വന്തം യോഗ്യതയിൽ സംശയമുണ്ട്. മദ്ധ്യകാല പാരമ്പര്യമനുസരിച്ച് ദേവതാ-ഗുരുവന്ദനം സജ്ജനവിനയം എന്നിവയോടെയാണവർ തുടങ്ങുന്നത്.രണ്ടുപേരും ശിവപാർവതി സംവാദരൂപത്തിൽ കാവ്യം അവതരിപ്പിക്കുന്നു.
എഴുത്തൽപം കളിയിലൂടെയാണ് ശിവപാർവതീ സംവാദം പറയുന്നതെങ്കിൽ, തുളസീദാസൻ യാജ്ഞവൽക്യ ഭരദ്വാജ സംവാദമായാണ് എന്ന വ്യത്യാസവുമുണ്ട്. രാമ രാവണ ജന്മങ്ങൾക്ക് കാരണമായി തുളസീദാസ് മനുശതാരൂപ ദമ്പദികളുടെ തപസ്,പ്രതാപ ഭാനു- കാലകേതു കഥ, നാരദരുടെ വിവാഹമോഹവും വാനരരൂപവും വിഷ്ണുവിനെ ശപിക്കുന്നതും-മുതലായ കഥകൾ ആമുഖമായി പറയുന്നു. ശിവസതീ സംവാദം, സതീ ശ്രീരാമനെ സീതാ വേഷത്തിൽ പരീക്ഷിക്കുന്നു. ശിവന് ഇതിൽ സതിയോടുള്ള നീരസം, ദക്ഷയാഗം, ശിവപാർവതീ വിവാഹം മുതയാല പശ്ചാത്തലവും തുളസീദാസ് ഒരുക്കുന്നുണ്ട്. കമ്പരാകട്ടേ രാവണ ജന്മത്തിലൂടെയാണ് കഥയ്ക്ക് ആരംഭംകുറിക്കുന്നത്. കഥയുടെ മുഖ്യധാര ഒന്നാണെങ്കിലും എല്ലാ രാമായണ അനുകർത്താക്കളും ചിലതെല്ലാം മറ്റു സ്രോതസുകളിൽനിന്നും പ്രാദേശിക കഥകളിൽ നിന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതുരാമായണ കാവ്യത്തിന്റെ പ്രസക്തിവർദ്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒട്ടുമിക്കവാറും പ്രാദേശികഭാഷകൾ രാമായണ രചനയോടെയാണ് വികസിച്ചുവന്നത്. താമര തടാകത്തിന്റെയും തടാകം താമരയുടേയും ശേഭ വർദ്ധിപ്പിക്കുന്നതുപോലെയാണ് രാമായണകാവ്യം പ്രാദേശിക ഭാഷകളുടേയും പ്രാദേശികഭാഷ രാമായണത്തിന്റേയും ജനപ്രീതി വർദ്ധിപ്പിച്ചത്.
വാല്മീകി രാമായണത്തിൽ രാമ രാജ്യാഭിഷേകത്തിന് ശേഷം ലവകുശന്മാർ രാമ കഥ പാടി അയോദ്ധ്യയിൽ വസിക്കുന്നതായി പറയുന്നു. ”കാവ്യം രാമായണം കൃത്സ്നം സീതായാശ്ചരിതം മഹത്” എന്നാണ് രാമായണ നിർവചനം. അയോദ്ധ്യാ വർണ്ണന ഒരു വികസിത നഗരത്തിന്റേയും ഉന്നതസ സംസ്കൃത ചിത്തരായ ജനങ്ങളുടേയും ചിത്രം കാഴ്ചവയ്ക്കുന്നു. ശാസ്ത്രത്തേയും സമ്പത്തിനേയും സമാധാനത്തേയും സംരക്ഷിക്കുന്നതിൽ യോദ്ധാക്കൾക്കും മന്ത്രിമാർക്കുമുള്ള പങ്ക് സുന്ദരമായി വർണ്ണിച്ചരിക്കുന്നു.സദാജാഗരൂകരും സത്യസന്ധരും വീരരും അകാരണമായി ശത്രുവിനെപ്പോലും ഹിംസിക്കാത്തവരുമാണ് മന്ത്രിസഭാംഗങ്ങൾ. ഉദ്യോഗസ്ഥർ നല്ലവരാകുന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ? സമ്പന്നരും സ്വഭാവശുദ്ധിയുള്ളവരും നാടിനോട് കൂറുള്ളവരും വിശാല ഹൃദയരുമാണ് ജനങ്ങൾ.
അത്തരം മന്ത്രിമാരുടെമുന്നിലാണ് കോസല ചക്രവർത്തിയും മഹാപ്രതാപിയുമായ ദശരഥ ചക്രവർത്തി പുത്രരില്ലാത്തതിനാൽ തനിക്കുള്ള ദുഃഖവും അശ്വമേധം നടത്താനുള്ള വിചാരവും അവതരിപ്പിക്കുന്നത്. സുമന്ത്രർ ഋഷി സനത് കുമാരന്റെ ഭവിഷ്യ വാണിയെപറ്റി പറഞ്ഞ് പ്രോത്സാഹനം നൽകുകയും രോമപാദന്റെയും ദശരഥന്റേയും ജാമാതാവും ശാന്ത (ദശരഥൻ ശാന്തയെ തന്റെ സുഹൃത്ത് രോമപാദന് വളർത്തു പുത്രിയായി നൽകി)യുടെ ഭർത്താവുമായ ഋശ്യശൃംഗനെവിളിക്കാനും പുത്രകാമേഷ്ടി നടത്താനും ഉപദേശിക്കയുംചെയ്തു.
തുളസീദാസ്, സജ്ജനങ്ങൾ തീർത്ഥ രാജാവായ പ്രയാഗമാണെന്ന് അഭിപ്രായപ്പെടുന്നു. സത്സംഗതീർത്ഥത്താൽ കുളിച്ചാൽ, ഏതുകാക്കയും കൊക്കാകും. ദുഷ്ടരെ വന്ദിച്ചുകൊണ്ട് ഗോസ്വാമി പറയുന്നത് സജ്ജനവും ദുഷ്ടരും ദുഃഖകാരണമാകും -ഒരു കൂട്ടർ കാണാതിരുന്നാലും മറ്റുള്ളവർ കണ്ടുമുട്ടിയാലും എന്നൊരു വ്യത്യാസം മാത്രം. സീത രാമമയ ജഗത്തിനെയെല്ലാം സദാകൈകൂപ്പി നമസ്കരിക്കയും താൻ സേവകനായത് രാമന് അപമാനകരമാണെന്നും വിനയപൂർവം ഗോസ്വാമി ഉണർത്തിക്കുന്നു.
സതിയുടെ പുനർജന്മം-ശിവവിവാഹം- നാരദന് വിശ്വമോഹിനിയിൽ അനുരാഗവും ഭഗവാൻ വിഷ്ണു നാരദരെ വാനര മുഖനാക്കിയതും എന്നിങ്ങനെ നിരവധി കഥകൾക്കുശേഷം വളരെ പെട്ടെന്നാണ് പുത്രലാഭാലോചനയിലേയ്ക്ക് ഗോസ്വാമി കടക്കുന്നത്. രാമനാമ മാഹാത്മ്യവും തുളസീദാസ് വർണ്ണിക്കുന്നു.
അസുരന്മാർ നിറഞ്ഞ ഭൂമി ദേവി പരാതി പറയാനെത്തുന്നത് ദേവേന്ദ്രന്റെയും പ്രജാപതി ബ്രഹ്മാവിന്റെയുമടുത്താണ്. ബ്രഹ്മാവ് ശിവന്റെ അടുത്തേയ്ക്കും ശിവൻ വിഷ്ണുവിന്റെ അടുത്തേയ്ക്കും ദേവന്മാരെയും മഹാവിഷ്ണുവിന്റെ അടുത്തയക്കുന്നു. താൻ ദശരഥ പുത്രനായി ആദിശേഷൻ ശംഖ, ചക്രം എന്നിവയോടുകൂടി അവതരിക്കുമെന്ന് പ്രഭു വാക്കുനൽകുകയും രാവണന്റെ ഏകാധിപത്യവും രാക്ഷസരാജ്യവും ഇല്ലാതാകുമെന്ന് സത്യം ചെയ്യുകയുംചെയ്തു. ലക്ഷ്മീ ദേവി സീതയായും ജനിക്കുമെന്ന് മഹാവിഷ്ണു പറഞ്ഞു. ദേവന്മാരെഎല്ലാം തന്നെ കാത്ത് ദക്ഷിണ ഭാഗത്ത് വാനരന്മാരായി അവതരിക്കുമെന്നും ഭഗവാൻ നിർദ്ദേശം നൽകി. ഏതുമഹാകാര്യത്തിനും പൂർണമായ തയ്യാറെടുപ്പ് കാലേകൂട്ടിചെയ്യണമല്ലോ? പ്രഭുവിന്റെ അവതാരത്തിനുള്ള പശ്ചാത്തലമൊരുങ്ങി.
ഇന്നത്തെ സുഭാഷിതം:
കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ-
കിംകണന്മാരായുള്ളോർക്കർഥവുമുണ്ടായ്വരാ-
കിംമൃണന്മാർക്കുനിത്യസൗഖ്യവുമുണ്ടായ്വരാ
കിം ദേവന്മാർക്ക് ഗതിയും പുനരതുപോലെ (അ.രാ.)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: