മുഹമ്മ: ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍ ഒന്നാംസ്ഥാനക്കാരാകാന്‍ കേരളം കുതിക്കുകയാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ആര്യാട് പഞ്ചായത്തും ലൂഥര്‍മിഷന്‍ ഹയര്‍സെക്കന്ററി സ്കൂളും കനിവ് പാലീയേറ്റീവും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗത്തില്‍ മൂന്നാംസ്ഥാനമാണ് കേരളത്തിനുള്ളത്്. കൊച്ചിനഗരം ലഹരി ഉപയോഗത്തില്‍ ഒന്നാംസ്ഥാനം നേടികഴിഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം പ്രഥമ സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന തകൃതിയായി നടക്കുകയാണ്. കൗമാരക്കാരാണ് ലഹരിക്കച്ചവടക്കാരുടെ പ്രധാന ഇര. പല സ്കൂള്‍, കോളേജ് അധികൃതരും നിജസ്ഥിതി ബോദ്ധ്യമായാലും വിവരം പുറത്തുപറയാറില്ലെന്നും എക്സൈസ് കമ്മീഷണര്‍ കുറ്റപ്പെടുത്തി.
സ്ഥാപനങ്ങളുടെ സല്പേര് നഷ്ടപ്പെടും എന്ന ആശങ്കയാണ് ഇത്തരം കേന്ദ്രങ്ങളിലെ അദ്ധ്യാപകര്‍ക്കും പ്രിന്സിപ്പല്മാര്ക്കുമുള്ളത്. തിരക്കേറിയ ജീവിതം നയിക്കുന്ന മാതാപിതാക്കളായി കേരളത്തിലെ രക്ഷിതാക്കള്‍ മാറുകയാണ്.
കുട്ടികളുടെ സ്വഭാവമാറ്റവും പഠനവും രക്ഷിതാക്കള്‍ ശ്രദ്ധിക്കാറില്ല. പുതിയതലമുറ ലഹരി ഉപയോഗത്തില്‍ നിന്നും മാറിയും മൊബൈല്‍ ഫോണിന്റെ ഉപയോഗസമയം കുറച്ചും പൊതുവിജ്ഞാനത്തില്‍ ശ്രദ്ധിച്ചു വളര്‍ന്നാല്‍ കേരളം എല്ലാകാര്യത്തിലും ഒന്നാംസ്ഥാനത്ത് നിലകൊള്ളുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
പൊതുവിജ്ഞാനത്തിന്റെ നിലവാരത്തകര്‍ച്ച പരിഹരിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ അത്തരം ക്ലാസുകള്‍ പ്രത്യേകം കൈകാര്യംചെയ്യണമെന്നും കമ്മീഷണര്‍ ഓര്‍മ്മപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: