കൊച്ചി: സംസ്ഥാന ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പ് ഇന്നു നടത്താന്‍ ഹൈക്കോടതി അനുമതി നല്കി. എന്നാല്‍ ഫലപ്രഖ്യാപനം നടത്തരുതെന്നും ബാലറ്റ് പെട്ടികള്‍ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റീസ് അനുശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
തെരഞ്ഞെടുപ്പ് നടത്താം, എന്നാല്‍ വോട്ടുകള്‍ എണ്ണാതെ പ്രത്യേക പെട്ടികളില്‍ സൂക്ഷിക്കണം. അപ്പീലില്‍ ഹൈക്കോടതി അന്തിമ ഉത്തരവ് നല്‍കും വരെ വോട്ടുകള്‍ എണ്ണേണ്ടതില്ല. ബാലറ്റ് പെട്ടികള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണം. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അധികാരമുള്ള എല്ലാവരേയും പങ്കെടുപ്പിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തിരുവനന്തപുരം ജില്ലാ കളക്ടര്‍ എല്ലാ സഹായവും നല്‍കണം. പോലീസ് ആവശ്യമായ സംരക്ഷണം നല്‍കണം. കോടതി വ്യക്തമാക്കി. ഹര്‍ജിയിലെ എല്ലാ കക്ഷികളേയും സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനും അഡ്വ. വിജി അരുണിനെ അഭിഭാഷക കമ്മീഷനായി (വരണാധികാരിയായി) സിംഗിള്‍ബെഞ്ച് നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. അഭിഭാഷക കമ്മീഷന് തുടരാമെന്നും തുടര്‍നടപടി സ്വീകരിക്കണമെന്നും ഇന്നു തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവ് പറയുന്നു.
1700ഓളം അംഗങ്ങള്‍ക്കാണ് വേട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അധികാരം. എന്നാല്‍ 868 അംഗങ്ങളുടെ അംഗത്വം വ്യാജമാണെന്നും ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഒരു മാസം കൂടി നീട്ടി വെയ്ക്കണമെന്നും സര്‍ക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: