ആലപ്പുഴ: വിനോദസഞ്ചാരികള്‍ കുറഞ്ഞത് മണ്‍സൂണ്‍ ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കി. കായല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയാണ് ഇത് ദുരിതത്തിലാക്കിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് കായല്‍ ടൂറിസത്തെ കാര്യമായി ബാധിച്ചു. സ്ഥിരം ടൂറിസം സീസണു ശേഷമുള്ള പ്രതിസന്ധികള്‍ അതിജീവിക്കുന്നതിനായാണ് മണ്‍സൂണ്‍ ടൂറിസത്തിന് ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് തുടക്കം കുറിച്ചത്.
നേരത്തെ നിരവധി വിനോദസഞ്ചാരികളാണ് കേരളത്തിന്റെ കാലവര്‍ഷം ആസ്വദിക്കുന്നതിനും കായല്‍ വിനോദസഞ്ചാരം നടത്തുന്നതിനുമായി ആലപ്പുഴയിലെത്തിയിരുന്നത്. എന്നാല്‍ പതിവായെത്തിയിരുന്ന വിനോദസഞ്ചാരികള്‍ ഇക്കുറി ആലപ്പുഴയെയും വേമ്പനാട്ടുകായലിനെയും കൈവിട്ടതാണ് കായല്‍ ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയത്. ഇടത്തട്ടുകാരുടെ ചൂഷണവും പതിവ് ശൈലിയില്‍ വിനോദസഞ്ചാരികളെ എത്തിക്കാന്‍ നടത്തുന്ന ശ്രമവും ഹൗസ്ബോട്ട് മേഖലയില്‍ സമീപകാലത്തായുണ്ടായ അപകടങ്ങളും ഒരുപോലെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചതായാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ആകര്‍ഷകമായ പാക്കേജുകളൊരുക്കി വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്കും ഉള്‍നാടന്‍ ടൂറിസം രംഗത്തേക്കും എത്തിക്കുന്നതില്‍ ഓപ്പറേറ്റര്‍മാര്‍ പരാജയപ്പെട്ടതും മേഖലയെ ബാധിച്ചു. ഹൗസ് ബോട്ട് മേഖലയിലെ മാന്ദ്യം അനുബന്ധ മേഖലകളിലും ഉണ്ടായിട്ടുണ്ട്. കേരളത്തിനേക്കാള്‍ കുറഞ്ഞ ചിലവുള്ള ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ പോകാന്‍ തുടങ്ങിയത് സംസ്ഥാനത്തെ ഉള്‍നാടന്‍ ടൂറിസം മേഖലയെ ബാധിച്ചതായാണ് കണക്കുകള്‍. എന്നാല്‍ ഇത് പരിഹരിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല.
കായല്‍ മലിനീകരണവും ഹൗസ് ബോട്ടുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതും പൊതുവെ കായല്‍ ടൂറിസം മേഖലയെ തകര്‍ക്കുകയാണ്. മണ്‍സൂണ്‍ ടൂറിസത്തിന്റെ ഉണര്‍വ് മുന്‍കാലങ്ങളില്‍ മാന്ദ്യകാലത്ത് തൊഴിലാളികള്‍ക്കും ഹൗസ്ബോട്ടുടമകള്ക്കും ആശ്വാസമായിരുന്നു. വിദേശികള്‍ മാത്രമല്ല, ആഭ്യന്തര സഞ്ചാരികളും മണ്‍സൂണ്‍ ടൂറിസത്തെ കൈവിടുകയാണ്. ഇനി ഓണക്കാല സീസണിലാണ് പ്രതീക്ഷ.
കായല്‍ ടൂറിസം മേഖലയുടെ തലസ്ഥാനമെന്ന് പറയാന്‍ കഴിയുന്ന ആലപ്പുഴയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മണ്‍സൂണ്‍ കാലത്ത് അപകട സാദ്ധ്യതകള്‍ കൂടുതലാണ്. കായലില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ഉപകരണങ്ങള്‍ ഇതുവരെ അഗ്നിശമനസേനയ്ക്ക് ലഭ്യമാക്കിയിട്ടില്ല. പലപ്പോഴും കായലില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാഴ്ചക്കാരുടെ റോളിലാണ് അഗ്നിശമനസേന. യഥാസമയം അപകട മേഖലയില്‍ എത്താനും ഇവര്‍ക്ക് കഴിയാറില്ല.
ആലപ്പുഴയില്‍ നിന്ന് പുന്നമടയിലേക്ക് എത്താനുള്ള റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. വിദേശവിനോദ സഞ്ചാരികള്‍ കൂടുതലായി കടന്നുപോകുന്ന ഈ റോഡിന്റെ അവസ്ഥ പുറംനാടുകളില്‍ നമ്മുടെ നാടിന്റെ അഭിമാനം തകര്‍ക്കുന്നതാണ്. മാത്രമല്ല കരയില്‍ നിന്ന് ഹൗസുബോട്ടുകളില് കയറാന്‍ നല്ലൊരു ഫ്ളോട്ടിങ് ജെട്ടി പോലും ഇവിടെയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സഞ്ചാരികളെ നാട് സ്വാഗതം ചെയ്യുന്നത് അടിസ്ഥാന സൗകര്യം പോലും ഏര്‍പ്പെടുത്താതെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: