കേരളത്തില്‍ നെല്‍കൃഷി നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് സര്‍ക്കാരും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രവര്‍ത്തിക്കുന്നതെന്നാണ് കയ്യേറി നികത്തിയ നെല്വയലിന് പട്ടയം നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍. നികത്തപ്പെട്ട പാടശേഖരങ്ങള്‍ക്ക് നിയമസാധുത ലഭ്യമാക്കാനുള്ള നീക്കം ഭൂമാഫിയയെ സഹായിക്കാന്‍ തന്നെയാണ്. റവന്യൂമന്ത്രിയുടെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നാടകത്തിന് പിന്നാലെ നടന്ന കയ്യേറ്റങ്ങളും നിര്‍വിഘ്നം നടക്കുന്ന റിസോര്‍ട്ട് നിര്‍മാണവും എല്ലാം വിരല്‍ചൂണ്ടുന്നത് സര്‍ക്കാരിന്റെ ഒത്താശയിലേക്ക് തന്നെയാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6716 ഏക്കര്‍ വയല്‍ മേഖല വന്‍കിട ഭൂമാഫിയ കയ്യേറിയിട്ടുണ്ടത്രേ. ചെറുകിട കയ്യേറ്റങ്ങള്‍-1600. ഏറ്റവും കൂടുതല്‍ നെല്‍വയല്‍ നികത്തുന്നത് തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ്. ഇതിന് പുറമെ 2000 ഏക്കര്‍ പാടശേഖരം നികത്താനുള്ള നടപടി മുന്നേറുകയാണ്. ഈ വിധം പാടശേഖരങ്ങള്‍ അപ്രത്യക്ഷമാകുമ്പോഴാണ് തീര്‍ത്തും അനാവശ്യമായ ഒരു എയര്‍പോര്‍ട്ടിനുവേണ്ടി ആറന്മുളയില് 500 ഏക്കര്‍ വയല്‍ നികത്താന്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെജിഎസ് കമ്പനി തയ്യാറെടുക്കുന്നത്. തിരുവല്ലയിലെ വാരിക്കാട് പുഞ്ച കയ്യേറി മണ്ണിട്ട് നികത്തുന്നത് ബിഷപ്പ് യോഹന്നാനാണ്. സന്തോഷ് മാധവന് ബിനാമി പേരില്‍ സ്വന്തമാക്കിയ പാടശേഖരം നികത്താന്‍ മുന്‍മുഖ്യമന്ത്രി അച്യുതാനന്ദന്റെ മകന് ലക്ഷങ്ങള്‍ കൈപ്പറ്റിയതായി കേസുണ്ട്.
ഇങ്ങനെ കേരളം ഒട്ടാകെ വയലുകള്‍ ഭൂമാഫിയ നികത്തുകയാണ്. പറവൂരില്‍ ബിനാമി പേരിലാണത്രെ ഇഷ്ടികക്കളങ്ങള്‍ മണ്ണിട്ട് നികത്തി പാടശേഖരങ്ങളോടൊപ്പം അപ്രത്യക്ഷമാകുന്നത്. കൃഷിഭൂമി നികത്തിയുള്ള വികസനത്തിനെതിരെ ഭരണകക്ഷി എംഎല്‍എതന്നെ രംഗത്തുണ്ട്. കേരളത്തിലെ പരിസ്ഥിതി സംഘടനകളെല്ലാം നെല്‍വയല്‍ നികത്തലിനെതിരെ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു. ആറന്മുള എയര്‍പോര്‍ട്ടിന് വേണ്ടി നെല്‍വയല്‍ നികത്തിയാല്‍ സത്യഗ്രഹമിരിക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തക സുഗതകുമാരി പ്രഖ്യാപിച്ചുകഴിഞ്ഞു. മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തില്‍ കേരളം അനുഭവിച്ച ഭക്ഷ്യധാന്യ-പച്ചക്കറിക്ഷാമം പോലും കേരളമന്ത്രിമാരെ ഒന്നും പഠിപ്പിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: