തൊടുപുഴ: എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍. കഴിഞ്ഞ 11ന് നെടുങ്കണ്ടത്ത് നിന്നും ആറന്മുള സബ് ഇന്‍സ്പെക്ടര്‍ അശ്വിത് എസ് കാരാണ്മയിലും സംഘവും കൂടി തട്ടിക്കൊണ്ടുപോയ കട്ടപ്പന റെയിഞ്ചിലെ സിവില്‍ എക്സൈസ് ഓഫീസറും ഡെപ്യൂട്ടികമ്മീഷണര്‍ സ്ക്വാഡിലെ അംഗവുമായ വി ജെ വിനോജിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് വിനോജിനെ മോചിപ്പിക്കാന്‍ പോലീസ് തയ്യാറായത്. ഇതിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എക്സൈസ് കമ്മീഷണര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വിനോജിനെ തട്ടിക്കൊണ്ട് പോയതിനും മര്‍ദ്ദിച്ചതിനും നല്കിയ പരാതിയില്‍ ദുര്‍ബ്ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. മാത്രമല്ല തങ്ങളുടെ മുഖം രക്ഷിക്കാന്‍ വിനോജിനെതിരെ കള്ളക്കേസെടുക്കുന്നതിനാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആറന്മുള എസ്ഐ അശ്വിത് കാരാണ്മയിയുടെ പേരില്‍ നിരപരാധികളായ ആളുകളുടെ പേരില്‍ കള്ളക്കേസെടുത്തതിനും പീഡിപ്പിച്ചതിനും നാലോളം കേസുകള്‍ ഹൈക്കോടതിയിലുള്‍പ്പെടെ വിവിധ കോടതികളില്‍ നിലവിലുണ്ട്. തന്റെ അധികാര പരിധി ലംഘിച്ച് മറ്റ് ജില്ലയില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരെ സംസ്ഥാനത്തെ മുഴുവന്‍ എകസൈസ് ജീവനക്കാരും അമര്‍ഷത്തിലാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇഎസ്എ ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: