കേരളത്തിലെ 2922 ക്ഷേത്രങ്ങളും അവിടുത്തെ 20000ത്തോളം ജീവനക്കാരും ലക്ഷക്കണക്കിനേക്കര്‍ വസ്തുവുമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ബോര്‍ഡാണ് ദേവസ്വംബോര്‍ഡ്. ആരാധനാലയങ്ങളും ആത്മീയതയും ദേവീദേവന്മാരുമൊക്കെയായി ബന്ധപ്പെട്ട വകുപ്പാണെങ്കിലും അതിന്റെ തലപ്പത്തിരിക്കുന്ന മന്ത്രി ക്ഷേത്രത്തിലും ദൈവത്തിലും മാത്രമല്ല, ആത്മാവില്‍പോലും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനാണ്. കാര്യനിര്‍വഹണം നടത്തുന്ന ദേവസ്വംബോര്‍ഡുകള്‍ ഭരിക്കുന്നതാണെങ്കില്‍ കോണ്‍ഗ്രസ്സുകാരും. ഇവര്‍ ഗുരുവായൂരില്‍ അധികാര തര്‍ക്കത്തിന് തുടക്കമിട്ടുകഴിഞ്ഞു.
ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകള്‍ നൂറും ഇരുനൂറും ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് ഭക്തജനങ്ങളുടെ തലയില്‍ വെച്ചുകൊടുത്തുകൊണ്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ മന്ത്രിയെ വരവേറ്റത്. ഒപ്പം ശമ്പള വര്‍ദ്ധനവിലൂടെ 600 കോടിരൂപയുടെ അധികബാദ്ധ്യതയും ദേവസ്വംബോര്‍ഡ് സ്വയം വരുത്തിവച്ചു. ആസന്നമായ തൊഴിലാളി യൂണിയന് അംഗസംഖ്യാകണക്കെടുപ്പില് കോണ്‍ഗ്രസ്സ് യൂണിയന് അവരുടെ അനുഭാവം പിടിച്ചുപറ്റുവാന്‍ വേണ്ടിയാണ് ഇങ്ങനെ താങ്ങാന്‍വയ്യാത്ത ഒരു ശമ്പളവര്‍ദ്ധവ് പ്രഖ്യാപിച്ചത് എന്ന് വ്യക്തമാണ്. അതാണ് പാവപ്പെട്ട ഭക്തന്റെ കീശകാലിയാക്കുന്ന പുതിയ നിരക്കായിട്ട് രംഗപ്രവേശം ചെയ്തത്. കാണിക്കയിടാനല്ലാതെ ഭരണകാര്യത്തില്‍ ഒരുവാക്കും ഉരിയാടാന്‍ അധികാരമില്ലാത്ത ഭക്തജനങ്ങള്‍ എന്തുവന്നാലും സഹിക്കുകയല്ലാതെ ഒന്നും ചെയ്യില്ലെന്ന ധാരണയിലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
വഴിപാട് നിരക്ക് കുത്തനെകൂട്ടി ബോര്‍ഡിനെ ലാഭകേന്ദ്രമാക്കാനാണ് നീക്കമെങ്കില്‍ നൂറിരട്ടിയല്ല ആയിരം ഇരട്ടി വര്‍ദ്ധിപ്പിച്ചാലും അതുനടക്കുമെന്ന് തോന്നുന്നില്ല. വരുമാനത്തിന്റെ കുറവല്ല ദേവസ്വംബോര്‍ഡിലെ പ്രശ്നം, ക്ഷേത്രങ്ങളില്‍ വരുന്ന പണം ബോര്‍ഡിന്റെ ഖജനാവിലെത്താതെ ഇടയ്ക്ക് ചോര്‍ന്ന് പോകുന്നു എന്നതാണ്. അതടയ്ക്കാത്ത കാലത്തോളം ഓട്ടപാത്രത്തില്‍ വെള്ളം നിറയ്ക്കുന്നതുപോലെയാവും. ബോര്‍ഡ് നടത്തുന്ന മരാമത്ത് പണികളിലും പര്ച്ചൈസിങ്ങിലും നടക്കുന്നതും വലിയ അടിവലികളാണ്.
അഴിമതി ദേവസ്വംബോര്‍ഡിന്റെ കൂടപ്പിറപ്പാണ്. ഇത്രയധികം ആക്ഷേപങ്ങളും കോടതി ഇടപെടലുകളും ഉണ്ടായിട്ടുള്ള മറ്റൊരു ബോര്‍ഡോ കോര്‍പ്പറേഷനോ കേരളത്തിലില്ല. ഹൈക്കോടതിയുടെ സ്ഥിരം നിരീക്ഷണത്തിലാണെങ്കിലും കോടതിയുടെ കണ്ണുവെട്ടിച്ച് വെട്ടിപ്പ് നടന്നുകൊണ്ടേയിരിക്കുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും ഒരിക്കലെങ്കിലും അഴിമതി നടത്തി കൈയോടെ പിടികൂടപ്പെട്ടിട്ടുള്ളവരും ശിക്ഷയനുഭവിച്ചിട്ടുള്ളവരുമാണ്. പലതവണ ഇതാവര്ത്തിക്കപ്പെട്ട വിരുതന്മാരുമുണ്ട്. തൊഴിലാളി യൂണിയനുകള്‍ അതിശക്തമായതുകൊണ്ടാണ് ഇതൊക്കെ അവിടെ നടക്കുന്നത്. എന്തുതീവെട്ടിക്കൊള്ള നടത്തിയാലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ദേവസ്വംവകുപ്പ് മന്ത്രിക്കുമൊക്കെ പാര്‍ട്ടിയുടെ യൂണിയന് അംഗങ്ങള്‍ നടത്തുന്ന വേണ്ടാതീനങ്ങള് കണ്ടില്ലെന്ന് നടിക്കുകയല്ലാതെ നിവര്‍ത്തിയില്ല. ദേവസ്വം വിജിലന്‍സിന്റെ കാര്യവും വ്യത്യസ്തമല്ല. ഇതിനൊക്കെ മാറ്റംവന്നാലേ ക്ഷേത്രനടയിലിടുന്ന പണം പൂര്‍ണ്ണമായും ദേവസ്വം ഖജനാവിലെത്തൂ.
ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വ അധികാരങ്ങളും കൊടുക്കാതെ ക്ഷേത്രങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഭക്തജനസമിതികള്ക്ക് കാണിക്കയെണ്ണുന്ന ഇടങ്ങളിലും സാധനങ്ങള്‍ വാങ്ങുന്ന കാര്യങ്ങളിലും മറ്റും നിരീക്ഷണാധികാരം കൊടുത്താല്‍ അഴിമതി കുറച്ച് കുറയ്ക്കുവാന്‍ കഴിയുമായിരുന്നു. ഭക്തജനങ്ങളും ഹിന്ദുസംഘടനകളുമൊക്കെ ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതുമാണ്. എന്നിട്ടും യൂണിയന് നേതാക്കന്മാരെ തൃപ്തിപ്പെടുത്തുവാന്‍വേണ്ടി കഴിഞ്ഞ സര്‍ക്കാര്‍ ഉപദേശകസമിതികള്‍ക്ക് ഉണ്ടായിരുന്ന അധികാരങ്ങള്‍കൂടി തിരിച്ചെടുക്കുകയാണ് ചെയ്തത്. അത് ഇന്ന് കൂനിന്മേല് കുരുവായി വന്ന് ഭവിച്ചിരിക്കുകയാണ്.
ക്ഷേത്രങ്ങളിലെ വെള്ളാനയുടെ വലിപ്പം കാണിക്കുവാന്‍വേണ്ടി മാത്രം ഹൈക്കോടതി നിയമിച്ച അഭിഭാഷകകമ്മീഷന്‍ ചൂണ്ടിക്കാണിച്ച ഗുരുവായൂരമ്പലത്തിലെ ഒരുകാര്യം പറയാം. അവിടുത്തെ ഗോകുലത്തില്‍ 931 ഗോക്കളെ പോറ്റുന്നുണ്ട്. അവിടെനിന്നും ഒരുദിവസം കറന്നെടുക്കുന്ന പാല് 49 ലിറ്റര്‍ മാത്രമാണ്. ഒരുവര്‍ഷത്തെ ആകെ വരവ് 11 ലക്ഷം രൂപ. ഗോകുലത്തിനുവേണ്ടി ദേവസ്വം ചെലവാക്കുന്ന തുക ഒരു കോടി 80 ലക്ഷവും ആണ്, ഇത് ഒരിടത്തെമാത്രം കാര്യമല്ല. ഒരുവിധം എല്ലായിടത്തേയും കാര്യമാണ്.ഭഗവാന് ക്ഷേത്രത്തിനുപുറത്തിറങ്ങാന് കഴിയുമായിരുന്നെങ്കില്‍ ഇതൊന്നും കണ്ട് സഹിക്കില്ല.
മതം പൗരന്റെ മൗലികവും വ്യക്തിപരവുമായ അവകാശമാണ്. ആരാധനാലയങ്ങള്‍ ഉണ്ടാക്കുവാനും നോക്കിനടത്തുവാനുമുള്ള അവകാശങ്ങള്‍ ഹിന്ദുക്കള്ക്ക്മാത്രം നിഷേധിക്കുന്നത് അനീതിയാണ്.
ആരാധനാലയങ്ങളില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സ്കൂളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും ഉണ്ടാകുന്നതിനും തൊഴിലും ക്ഷേമപ്രവര്‍ത്തനങ്ങളും ആര്‍ജിക്കുന്നതിനും മറ്റ് മതസ്ഥര്‍ക്ക് കഴിയുന്നു. ഹിന്ദുക്കളുടെ പ്രധാന ആരാധനാലയങ്ങളില്‍ കിട്ടുന്ന പണമെല്ലാം സര്‍ക്കാര്‍ പ്രതിനിധികള്‍ എടുത്ത് ഇഷ്ടംപോലെ ചെലവാക്കുന്നതുകൊണ്ട് ഹിന്ദുക്കള്‍ മറ്റുള്ളവരെപോലെ സ്ഥാപനങ്ങളും സേവനങ്ങളുമൊന്നുമില്ലാത്തവരായി തീര്‍ന്നിരിക്കുന്നു. ഇത് കേരളത്തിലെ ഹിന്ദുക്കളെ സാമ്പത്തിക-സാമൂഹ്യ രംഗങ്ങളിലെല്ലാം മൂന്നാംകിട പൗരന്മാരാക്കി മാറ്റിയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ ഈ രംഗത്തുനിന്നും മാറിനില്‍ക്കുകയും ഹൈന്ദവ ആരാധനാലയങ്ങളുടെ ഭരണാവകാശം അവര്‍ക്ക് വിട്ടുകൊടുക്കേണ്ടതുമാണ്. എങ്കിലെ ക്ഷേത്രങ്ങളിലെ വരുമാനം ഹിന്ദുക്കളുടെ അഭിവൃദ്ധിക്കുവേണ്ടി ചെലവഴിക്കാന്‍ കഴിയു.
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞുവെങ്കിലും ക്ഷേത്രഭരണത്തിന്റെ കാര്യത്തില്‍മാത്രം പഴയ തിരുവിതാംകൂറും കൊച്ചിയും മലബാറും നിലനില്‍ക്കുകയാണ്. ഇത് സര്‍ക്കാരിന്റെ ഈ സ്ഥാപനങ്ങളോടുള്ള ഉപേക്ഷയുടെ ഉത്തമ ഉദാഹരണമാണ്. അത് അവസാനിപ്പിച്ച് ഏകീകൃത ദേവസ്വംബോര്‍ഡ് ഉണ്ടാക്കുവാനുള്ള നീക്കങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതാണ്.
ക്ഷേത്രങ്ങളുടെ ആയിരക്കണക്കിനേക്കര്‍ ഭൂമി അന്യകൈവശം പോയിരിക്കുകയാണ്. അതൊക്കെ അളന്ന് തിട്ടപ്പെടുത്തുന്നതിനോ തിരിച്ചെടുക്കുന്നതിനോ ഉള്ള യാതൊരു ശ്രമവും ദേവസ്വംബോര്‍ഡുകളുടെ പക്ഷത്തുനിന്നും ഇന്നുനടക്കുന്നില്ല. ഭക്തജനങ്ങള്‍ പണംമുടക്കി കേസുനടത്തി ബോര്‍ഡിന് അനുകൂലമായി വിധി മേടിച്ചുകൊടുത്ത വസ്തുക്കള്‍പോലും നടത്തിയെടുക്കുന്നതിന് അവര്‍ തയ്യാറാകുന്നില്ല. ഇത്ര കാര്യക്ഷമതയില്ലാത്ത ഭരണസംവിധാനങ്ങള്‍ ദേവസ്വം ബോര്ഡിലല്ലാതെ ലോകത്ത് വേറെയെങ്ങും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ജീവനക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ എന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് നടത്തിയിട്ടുള്ളത്. അനവധിതവണ ഹൈക്കോടതി ഇടപ്പെടുകയും റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ നീതി ലഭിക്കുന്നില്ല.
ക്ഷേത്രഭരണം ഭക്തര്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ചെവിക്കൊള്ളാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് അന്യായമാണ്. ദേവസ്വം ഭരണപരിഷ്കാരത്തിനുവേണ്ടി മുന്‍സര്‍ക്കാരുകള്‍ നിയമിച്ച പല കമ്മീഷനുകളും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1965-ല്‍ കുട്ടികൃഷ്ണമേനോന് കമ്മീഷനും 1984-ല്‍ കെ.പി.ശങ്കരന് നായര്‍ കമ്മീഷനും സമര്‍പ്പിച്ച ശുപാര്‍ശകള്‍ അതില്‍ മാതൃകാപരമാണ്. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന ഭക്തരുടെ പട്ടികയുണ്ടാക്കി അവരില്‍നിന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുന്ന കമ്മറ്റികള്‍ വേണം ക്ഷേത്രം ഭരിക്കാനെന്നാണ് ശങ്കരന് നായര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
1974-ല്‍ സി.ആര്.കൃഷ്ണമൂര്‍ത്തി കമ്മീഷനും 1976-ല്‍ ജി. ഭാസ്കരന്‍നായരും ജസ്റ്റിസ് പരിപൂര്‍ണ്ണനും ഒക്കെ പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ ഭരണപങ്കാളിത്തം കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്. 1994-ല്‍ കേരള ഹൈക്കോടതിയും രാഷ്ട്രീയ വിമുക്തമായ ക്ഷേത്രഭരണം വരണമെന്ന് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളുടെ നടത്തിപ്പ് ആരാധകരില്‍ നിക്ഷിപ്തമായിരിക്കണം എന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
അധികാരത്തില്‍ വരുന്ന സര്‍ക്കാരുകളൊക്കെ അവരുടെ നയം ജനാധിപത്യവും അധികാരവികേന്ദ്രീകരണവുമാണെന്ന് പറയുമെങ്കിലും അമ്പലത്തിന്റെ കാര്യത്തിലത് ഏട്ടിലെ പശുമാത്രമാണ്. ജനാധിപത്യ അവകാശങ്ങള്‍ നല്‍കുന്നത് പുരോഗമനവും അത് തങ്ങളില്‍ കേന്ദ്രീകരിക്കുന്നത് ഫാസിസവുമാണെങ്കില് അതാണ് ഇന്ന് എല്ലാ സര്‍ക്കാരുകളും ചെയ്തുകൊണ്ടിരിക്കുന്നത്.
ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ചെയ്യുന്നുവെന്ന അവകാശവാദം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്ത് വലിയ തര്‍ക്കത്തിനിടയാക്കിയ കാര്യമാണ്. വിഷയം വിവാദമാക്കുക എന്നതല്ലാതെ അതിന്റെ വസ്തുതകളിലേക്ക് കടക്കുവാന്‍ തയ്യാറായില്ല. 1811-ല്‍ തിരുവിതാംകൂറിലെ 1476 ക്ഷേത്രങ്ങളും അവയുടെ ലക്ഷക്കണക്കിനേക്കര്‍ ഭൂമിയും അന്നത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി. കൂടാതെ അവയുടെ 1580491 പറ നെല്ലും 434000 രൂപയും കൂടി മുതല്‍കൂട്ടി അതിന്റെ പലിശയുടെ പലിശയായി 1920-ല്‍ 51 ലക്ഷം രൂപ ദേവസ്വത്തിന് കൊടുക്കുവാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവായി. ഇതാണ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുമെന്ന് പറയുന്നത്. ഇത് ആരുടേയും ഔദാര്യമല്ല, ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ടതിന്റെ ഒരംശം മാത്രമാണ്. നൂറ് വര്‍ഷം മുമ്പ് നിശ്ചയിച്ച ആ തുക ഇന്ന് എത്രയോ ഇരട്ടിയായി വര്‍ദ്ധിപ്പിക്കേണ്ടതായിരുന്നു. പക്ഷെ, യാതൊരു വര്‍ദ്ധനവുമില്ല. ഈ അനീതിയാണ് ഇന്നും നടക്കുന്നത്. അത് ഇനിയെങ്കിലും കാലാനുസൃതമായി വര്ദ്ധിപ്പിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതല്ലാതെ മതേതര സര്‍ക്കാരിന്റെ ഒരു ഔദാര്യവും ക്ഷേത്രങ്ങള്‍ക്ക് ആവശ്യമില്ല. ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ പണം സൗജന്യമായി കൊടുക്കുന്നത് ശരിയുമല്ല.
ആചാരങ്ങളെ ഒരിക്കലും മാറ്റം വരുത്താനാകാത്ത ഇരുമ്പുലക്കകളായി ഹിന്ദുക്കള്‍ കണ്ടിട്ടില്ല. പക്ഷെ മാറ്റം വരുത്തുന്നതിന് മുമ്പ് ഓരോ ആചാരത്തിന് പിന്നിലുമുള്ള വിചാരം അറിയുകയും മാറ്റം വരുത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വിലയിരുത്തേണ്ടതുമാണ്. അതിന് വിരുദ്ധമായി നിയമത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഇത്തരം കാര്യങ്ങളില്‍ ഉത്തരവുണ്ടായാല്‍ അത് നടപ്പില്‍വരുത്തല്‍ ക്ലേശകരമായിരിക്കും. തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് താന്ത്രികാചാര്യന്മാരും ഹിന്ദു സംഘടനകളും മറ്റുമായി കൂടി ആലോചിച്ച് അഭിപ്രായ സ്വരൂപണം ഉണ്ടാകേണ്ടതാണ്. തീരുമാനമെടുക്കുമ്പോള്‍ ശബരിമലയിലെ സ്ഥലപരിമിതിയും പ്രാഥമിക കാര്യങ്ങള്‍ക്കും താമസത്തിനും ഒക്കെയുള്ള സൗകര്യക്കുറവുകളും പരിഗണിക്കേണ്ടതാണ്. ഇത്തരം അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാതെ യുവതികളെ പ്രവേശിപ്പിച്ചാല്‍ അത് ശബരിമലയിലെ സമാധാന അന്തരീക്ഷത്തിനും പവിത്രതയ്ക്കും ആഘാതമുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം പ്രായോഗിക വസ്തുതകള്‍ നീതിപീഠത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: