ഇസ്ലാമാബാദ്: കശ്മീര്‍ വീണ്ടും വിഷയമാക്കി പാക്കിസ്ഥാനിലെ നവാസ് ഷെരീഫ് സര്‍ക്കാര്‍. കശ്മീരില്‍ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കൊടും ഭീകരനും ഹിസ്ബുള്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ വാനിയെ വീരനെന്ന് വാഴ്ത്തിയ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഈ മാസം 19ന് കരിദിനമാചരിക്കുമെന്നും പ്രഖ്യാപിച്ചു. അത്യന്തം പ്രകോപനപരമായ നിലപാടാണ് പാക് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല ഭാരതത്തിന്റെ ആഭ്യന്തര കാര്യത്തില്‍ തലയിടുകയാണ് പാക്കിസ്ഥാന് ചെയ്തിരിക്കുന്നതും.
ഭീകരരെ തുണയ്ക്കുന്ന പാക് നടപടിയെ വ്യാഴാഴ്ച ഭാരതം യുഎന്നില്‍ കടന്നാക്രമിച്ചിരുന്നു. പാക്കിസ്ഥാനെ തുറന്നു കാട്ടിയതോടെ അവര്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണം കെടുകയുണ്ടായി. ഇന്നലെ കശ്മീരിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പാക് മന്ത്രിസഭാ യോഗം പ്രത്യേകം വിളിച്ചു ചേര്‍ക്കുകയായിരുന്നു. കശ്മീരില്‍ ഭാരതം ക്രൂരത അഴിച്ചു വിടുകയാണെന്ന് പറഞ്ഞ പാക് മന്ത്രി സഭ ഇതിനെതിരെ 19ന് കരിദിനം ആചരിക്കാനും തീരുമാനിച്ചു. വാനിയെ വീരനായും യഥാര്‍ഥ കശ്മീരി നേതാവായും പുകഴ്ത്തി നവാസ് ഷെരീഫാണ് കരിദിനമാചരിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ അത് അംഗീകരിച്ചു. വാനി സ്വാതന്ത്ര്യ സമരസേനാനിയാണ്.
കശ്മീരിന്റെ സ്വയം നിര്ണ്ണയവകാശത്തിനുവേണ്ടി എല്ലാതരത്തിലുള്ള പിന്തുണയും നല്‍കും. ഷെരീഫ് പറഞ്ഞു. കശ്മീരികളുടേത് സ്വാതന്ത്ര്യ സമരമാണെന്ന് വിശേഷിപ്പിക്കാനും ഷെരീഫ് മടിച്ചില്ല. ഭാരതം ഇവിടുത്തുകാരെ അടിച്ചമര്‍ത്തുകയാണ്. ഇത് അവരുടെ വീര്യം വര്‍ദ്ധിപ്പിക്കും. ഷെരീഫ് തുടര്‍ന്നു. കശ്മീരിനു വേണ്ടി ജീവന് വെടിഞ്ഞവര്‍ക്കായി മന്ത്രിമാര്‍ പ്രാര്‍ഥനയും നടത്തി.
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് വാനി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഭീകരനെ ധീരനാക്കിയും വാഴ്ത്തിയും അയാള്‍ക്കു വേണ്ടി കശ്മീരിലെ പാക്കനുകൂലികള്‍ ഒന്നാകെ ഇറങ്ങി അക്രമം അഴിച്ചുവിടുകയായിരുന്നു. സൈന്യവുമായുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷത്തിലും 37 പേരാണ് മരിച്ചത്.
സംഘര്‍ഷം അയഞ്ഞുതുടങ്ങിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന് വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്. അതിനിടെ പാക്കിസ്ഥാനില്‍ ഉറഞ്ഞുകൂടുന്ന ഷെരീഫ് സര്‍ക്കാരിനെതിരായ ജനവികാരമാണ് കശ്മീര്‍ പ്രശ്നം ഉന്നയിച്ച് രംഗത്തെത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധമാക്കിയതെന്നും സൂചനയുണ്ട്. സര്‍ക്കാരിനെ സൈന്യം അട്ടിമറിക്കണമെന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാനിലെങ്ങും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരമൊരവസ്ഥയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഷെരീഫിന്റെ ശ്രമമന്നൊണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: