ന്യൂദല്‍ഹി: കാശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ കൗണ്‍സിലില്‍ ഉന്നയിച്ച് പാക്കിസ്ഥാന് നാണംകെട്ടു. പാക്കിസ്ഥാന് സ്വാഭാവിക പിന്തുണ നല്‍കിയിരുന്ന രാജ്യങ്ങള്‍ പോലും ഇത്തവണ പാക്കിസ്ഥാനെ പിന്തുണയ്ക്കാനുണ്ടായില്ല. ഇതിനു പുറമേ അന്താരാഷ്ട്ര വേദികളില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ചുകൊണ്ട് നിയമജ്ഞരും നിരീക്ഷകരും നയതന്ത്രജ്ഞരും രംഗത്തെത്തിയതും തിരിച്ചടിയായി.
ഭാരതത്തിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കാശ്മീര്‍ സംഘര്ഷമുയര്ത്തി യുഎന്‍ ജനറല്‍ കൗണ്‍സിലില്‍ നിലപാടെടുത്ത പാക്കിസ്ഥാന് പിന്തുണ ലഭിക്കാതിരുന്നത് വലിയ നയതന്ത്ര പരാജയമായാണ് പാക് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. പാക്കിസ്ഥാന് ലഭിക്കുന്ന വിദേശ സഹായം ഉള്‍പ്പെടെ നിഷേധിക്കണമെന്നും പാക് രാഷ്ട്രീയ, സൈനിക നേതാക്കള്‍ക്ക് അമേരിക്കയില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്നതിനും മറ്റുമുള്ള അനുമതികള്‍ റദ്ദാക്കണമെന്നും അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഭീകരവാദവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്റെ വിരുദ്ധ നിലപാടുകള്‍ ഇനിയും അനുവദിക്കേണ്ടതില്ലെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ തീരുമാനം.
ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്റെ ഭീകരവാദ അനുകൂല നിലപാടുകള്‍ തുറന്നുകാട്ടി ഭാരതത്തിന്റെ പ്രതിനിധി സെയിദ് അക്ബറുദ്ദീന്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. പാക് ഇരട്ടത്താപ്പ് തുറന്നുകാട്ടിയ പ്രസംഗത്തില്‍ പാക്കിസ്ഥാന്റെ ദേശീയ നയം ഭീകരവാദമായി മാറിയെന്ന് അക്ബറുദ്ദീന്‍ കുറ്റപ്പെടുത്തി. മറ്റു രാജ്യത്തിന്റെ അതിര്‍ത്തികള്‍ മോഹിക്കുന്ന രാജ്യമായി പാക്കിസ്ഥാനെ ഭാരതം യുഎന്നില്‍ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭ ഭീകരവാദികളായും ഭീകരസംഘടനകളായും പ്രഖ്യാപിച്ചവരെ പാക്കിസ്ഥാന്റെ സംരക്ഷിക്കുകയാണെന്നും അക്ബറുദ്ദീന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ രൂക്ഷമായ പ്രതിഷേധം ഐക്യരാഷ്ട്രസഭയിലുണ്ടായി.
ഭാരതം കാശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന പാക് പ്രതിനിധിയുടെ പരാമര്‍ശത്തിനെതിരായിരുന്നു അക്ബറുദ്ദീന്റെ പ്രസംഗം. പാക്കിസ്ഥാന് അന്താരാഷ്ട്രവേദികള്‍ ദുരുപയോഗം ചെയ്യുന്നതായും ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാന് യാതൊരു വിശ്വാസ്യതയുമില്ലെന്ന് തെളിഞ്ഞതായും അക്ബറുദ്ദീന്‍ ആരോപിച്ചു. യുഎന്‍ ഭീകരവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സെയ്ദിന് അഭയമരുളുന്ന പാക്കിസ്ഥാനും ഹാഫിസ് സെയ്ദും കാശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും ഭാരതം യുഎന്നില്‍ വ്യക്തമാക്കി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായ പാക്കിസ്ഥാനുള്ള എല്ലാ സാമ്പത്തിക, പ്രതിരോധ, സൈനിക സഹായങ്ങളും അമേരിക്കന്‍ കോണ്‍ഗ്രസ് അവസാനിപ്പിച്ചതിന് പിന്നാലെയാണ് യുഎന്നിലെ തിരിച്ചടി.
വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ക്ക് നല്കുന്ന യുഎസ് സഹായം പോലും പാക്കിസ്ഥാന് ഭീകരവാദത്തിനായി കൈമാറുന്നതായി നിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ ബില്‍ റോഗിയോ പറഞ്ഞു. തങ്ങളെ ഇനിയും വിഡ്ഢികളാക്കാനാവില്ലെന്നും മാഫിയയ്ക്ക് പണം നല്കുന്നതുപോലെയാണ് പാക്കിസ്ഥാന് ധനസഹായം നല്‍കുന്നതെന്നും അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം മാറ്റ് സല്‍മോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: