ഗുവാഹതി: അരുണാചല്‍ പ്രദേശിലെ അധികാരത്തര്‍ക്കം തീരുന്നില്ല. സുപ്രീംകോടതി ഇടപെട്ട്, വിമതര്‍ ഇടഞ്ഞതിനെത്തുടര്‍ന്ന് അധികാരം നഷ്ടമായ നബാം തുകി സര്‍ക്കാരിനെ പുനസ്ഥാപിച്ചെങ്കിലും പ്രശ്നം രൂക്ഷമായി തുടരുകയാണ്. തുക്കി സര്‍ക്കാരിന് വിശ്വാസ വോട്ട് നേടേണ്ടതുണ്ട്. ഇത് നേടാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമയുദ്ധത്തില്‍ വിജയിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പില്‍ തുക്കി സര്‍ക്കാര്‍ പരാജയപ്പെട്ടേക്കാം. ഇന്ന് വിശ്വാസം തേടാനാണ് ഗവര്‍ണര്‍ നിദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ സമയം വേണമെന്നാണ് മുഖ്യമന്ത്രി തുക്കിയുടെ ആവശ്യം. വിമതരെ ചാക്കിലാക്കാനും കൂടുതല്‍ എംഎല്‍എമാരെ കൂടെ നിര്‍ത്താനും സമയം വേണമെന്നാണ് ഇതിനര്‍ഥം. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിന് 47 ഉം ബിജെപിക്ക് 11 അംഗങ്ങളുമാണുള്ളത്.
കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് 21 വിമത കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ കലിഖോ പുലിനോടൊപ്പം ചേര്‍ന്ന് ബിജെപി പിന്തുണയോടു കൂടി സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ഇത് റദ്ദാക്കിയ സുപ്രീംകോടതി പഴയ സര്‍ക്കാരിനെ പുനസ്ഥാപിക്കുകയാണ് ചെയ്തത്. എന്നാല്‍ കൂടുതല്‍ എംഎല്‍എമാരെ അണിനിരത്തി കലിഖോ പുല് അധികാരം തിരികെപ്പിടിച്ചെക്കാമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അയോഗ്യരാക്കപ്പെട്ട 14 എംഎല്മാര്ക്കുകൂടി വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാകുമെങ്കില് അധികാരം നിലനിറുത്തുമെന്നു തന്നെയാണ് ബിജെപി പ്രതീക്ഷ. എന്നാല്‍ നബാം തുക്കി വിശ്വാസവോട്ടെടുപ്പിനുള്ള സമയം നീട്ടി നല്‍കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗവര്‍ണര്‍ ഇത് നിരസിച്ചു. ഇന്ന് തന്നെ വിശ്വാസവോട്ട് നേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: