എടത്വാ: വാടകകെട്ടിടത്തില് ശാപമോക്ഷം കാത്ത് അംഗന്‍വാടി. തലവടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ 55-ാം നമ്പര്‍ അംഗന്‍വാടിയാണ് ശാപമോക്ഷവും കാത്തുകിടക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി വാടക തിണ്ണയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചിട്ടില്ല. തലവടി വെളഞ്ഞിയൂര് വീട്ടിലെ തിണ്ണയിലാണ് നിലവില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. 25 ലേറെ പിഞ്ചുകുട്ടികള്‍ പഠിക്കുന്ന അംഗന്‍വാടിയില്‍ കുട്ടികള്‍ക്കുള്ള ഇരിപ്പിടവും ആഹാരം പാകംചെയ്യുന്ന സ്ഥലവും പരിമിതമാണ്. രക്ഷിതാക്കളും അംഗന്‍വാടി ജീവനക്കാരും പലതവണ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വന്തമായി സ്ഥലമില്ലെന്ന കാരണത്താല്‍ കെട്ടിടത്തിന്റെ ശോചന്യാവസ്ഥപോലും അധികൃതര്‍ തള്ളിക്കളഞ്ഞു. തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്തെ നാലുസെന്റ് പുറംപോക്കുസ്ഥലം അംഗന്‍വാടിക്ക് വിട്ടുനല്‍കാന്‍ പഞ്ചായത്ത് അംഗീകാരവും സ്കൂള്‍ പി.ടി.എ അനുമതിയും നല്‍കിയെങ്കിലും തുടര്‍നടപടി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്വന്തമായി സ്ഥലം ലഭിച്ചാല്‍ സാമൂഹ്യക്ഷേമ വകുപ്പില്‍നിന്നോ എംപി ഫണ്ടില്‍നിന്നോ കെട്ടിടനിര്‍മാണത്തിനുള്ള ഫണ്ട് അനുവദിക്കുമെന്നിരിക്കെയാണ് റവന്യു വകുപ്പിന്റെ നിസംഗത. പിഞ്ചുകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ അവകാശവും അടിസ്ഥാന സൗകര്യവികസനവും മറക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് അംഗത്തിന്റേയും അംഗന്‍വാടി ടീച്ചറിന്റേയും നേതൃത്വത്തില്‍ രക്ഷിതാക്കള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിനും, ചമ്പക്കുളം ഡിവിഷന് മെമ്പര്‍ ബിനു ഐസക് രാജുവിനും നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: