തിരുവനന്തപുരം: ദേശീയ ഗെയിംസിൽ മെഡൽ നേടിയ കായിക താരങ്ങൾക്ക് ജോലി നൽകാനുള്ള ഫയലിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് കായികമന്ത്രി ഇ.പി. ജയരാജൻ. റിയോ ഒളിമ്പിക്സിൽ നീന്താനിറങ്ങുന്ന കേരള താരം സജൻ പ്രകാശിനെ അനുമോദിക്കാൻ കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായികതാരങ്ങളുടെ ജോലി സംബന്ധിച്ച ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. സജൻ പ്രകാശിൻെറ ജോലിക്കാര്യവും സർക്കാരിൻെറ പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് സജനുമായി ചർച്ചചെയ്ത് തീരുമാനത്തിെലത്തും. ഒരിക്കലും ഏതെങ്കിലും സമർദ്ദങ്ങൾക്ക് അടിപ്പെട്ട് കായികരംഗത്തെ ആരുടെയെങ്കിലും പോക്കറ്റിലൊതുക്കാൻ അനുവദിക്കില്ല. അടുത്ത നിയമസഭാ സമ്മേളനത്തിൽ കായികനയം അവതരിപ്പിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഒളിമ്പിക്സിന് മുന്നോടിയായുള്ള പരിശീലനത്തിനും മറ്റുമായി 10 ലക്ഷം രൂപയുടെ ചെക്ക് സജന് മന്ത്രി കൈമാറി. സജന്റെ പരിശീലകൻ പ്രദീപ്കുമാർ, റിയോ ഒളിമ്പിക് നീന്തൽ മത്സരങ്ങളുടെ റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ്. രാജീവ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കേരള അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ്എം. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.എ. ഹംസ, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, കായികതാരങ്ങളായ ബീനാമോൾ, ബോബി അലോഷ്യസ്, ആർ. നാഗേഷ് കുമാർ, ടി.എസ്. മുരളീധരൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: