പാലക്കാട്: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെ ആലത്തൂരില്‍ 2,17,50,000 രൂപയുടെ കുഴല്‍പ്പണം പിടികൂടി. ആലത്തൂര്‍ വാനൂരിനടത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച്ച കാലത്ത് ഒന്‍പതരയ്ക്കാണ് കുഴല്‍പ്പണം പിടികൂടിയത്. കാറിലുണ്ടായിരുന്ന താമരശ്ശേരി പൂവ്വങ്കണ്ണി നൗഫല്‍(30) താമരശ്ശേരി പൂന്നൂര് മുഹമ്മദാലി(44) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പത്തൂരില്‍ നിന്ന് താമരശ്ശേരിയിലേക്ക് വന്ന കാറില്‍ രഹസ്യ അറയില്‍ കടത്തുകയായിരുന്ന പണമാണ് പിടികൂടിത്. കോയമ്പത്തൂരില്‍ നിന്ന് പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വാളയാര്‍ മുതല്‍ വാഹനം പോലീസ് നിരീക്ഷിച്ചിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ സീറ്റിനടിയിലെ രഹസ്യ അറയിലായി ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരിക്കുന്നത്.
പരിശോധയ്ക്ക് ആലത്തൂര്‍ ഡിവൈഎസ്പി സി.കെ.രാമചന്ദ്രന്, എസ്ഐമാരായ സണ്ണിജോയ്, മോഹനന്, എഎസ്ഐ വിജയന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, പ്രജിത്ത്, കൃഷ്ണദാസ്, സാജുപോള്‍, റിമേഷ്, കുമാരഗുരു എന്നിവര്‍ നേതൃത്വം നല്കി. പണം എന്‍ഫോഴ്മെന്റിന് കൈമാറുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: