ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കോണ്‍്ഗ്രസ് നേതൃത്വവൂമായി ചര്‍ച്ച നടത്തി. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവര്‍ക്കൊപ്പം കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. നികുതി പരിഷ്ക്കരണങ്ങളുമായി ബന്ധപ്പെട്ട വിഷയവും പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടു.
തിങ്കളാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ പ്രതിഷേധമില്ലാതെ 20 പ്രവൃത്തി ദിവസങ്ങളും സഭ സമ്മേളിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ സഹകരണത്തോടെ ജിഎസ്ടിയും നികുതി പരിഷ്ക്കരണവും സഭയില്‍ പാസാക്കാനും കേന്ദ്രം ഉദ്യേശിക്കുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാക്കളുമായി കേന്ദ്രധനമന്ത്രി ചര്‍ച്ച നടത്തിയത്. ജിഎസ്ടി പാസാക്കുന്നതിനായി കോണ്‍ഗ്രസ് ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അന്തിമ തീരുമാനം എടുക്കും. ഇന്ന് ദല്‍ഹിയില്‍ ചേരുന്ന മുഖ്യമന്ത്രിമാരുള്‍പ്പെടുന്ന അന്തര്‍സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ജിഎസ്ടി വിഷയം ഉന്നയിക്കാനാണ് കേന്ദ്രതീരുമാനം.
ജിഎസ്ടി വിഷയത്തില്‍ സമവായം ഉണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പ്രതിപക്ഷവുമായി എല്ലാ വിഷയവും ചര്‍ച്ച ചെയ്തെന്നും യോഗശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വര്‍ഷകാല സമ്മേളനം ആരംഭിച്ച ശേഷം പ്രതിപക്ഷ നേതാക്കളുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. മറ്റു പാര്‍ട്ടികളുമായും ചര്‍ച്ചയുണ്ടാകുമെന്ന് പാര്‍ലമെന്റില്‍ ഗുലാംനബി ആസാദിന്റെ മുറിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ജയ്റ്റ്ലി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ച നടത്താന്‍ സാധിച്ചെന്നും ഇരുവിഭാഗവും അവരുടെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്നും ധനമന്ത്രി പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ ഇരുപാര്‍ട്ടി നേതൃത്വവും ചര്‍ച്ച ചെയ്ത ശേഷം വീണ്ടും യോഗം ചേരുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: