വക്കം: വക്കം പുത്തന്നടചന്തമുക്ക് റോഡ് യാത്രക്കാര്‍ക്ക് ദുരിതമായി മാറുന്നു. വക്കത്തെ പ്രധാന ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പുത്തന്‍നട ക്ഷേത്രത്തിലേക്ക് പോകുന്ന തിരക്കേറിയ റോഡാണ് കുഴികള്‍ രൂപപ്പെട്ട് യാത്രക്കാര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നത്. മാസങ്ങളായി ഈ റോഡ് തകര്‍ന്ന അവസ്ഥയിലാണ്. മഴ ആരംഭിച്ച് വെള്ളം കെട്ടിനില്ക്കാന് തുടങ്ങിയതോടു കൂടി നാട്ടുകാര്‍ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്. ആയിരത്തിലധികം നാട്ടുകാരും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും യാത്ര ചെയ്യാന്‍ വേണ്ടി ഈ റോഡിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വക്കത്തെ പച്ചക്കറിയുടെ മൊത്ത വ്യാപാരശാലയും ഈ റോഡിന്റെ വശത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ രാവിലെ ലോഡുമായി വരുന്ന ലോറികള്‍ പാര്‍ക്ക് ചെയ്ത് ലോഡിറക്കേണ്ടി വരുന്നു. റോഡിലെ ഈ ചെളിവെള്ളം ലോഡിംഗ് തൊഴിലാളികള്‍ക്ക് പല തരത്തിലുള്ള രോഗങ്ങള്‍ പിടിപെടാനും കാരണമായിത്തീരുന്നു. കൂടാതെ ധാരാളം സ്കൂള്‍ വാഹനങ്ങളും ഇത് വഴി കടന്നുപോകുന്നതിനാല്‍ റോഡിന്റെ ഈ അവസ്ഥ ഗതാഗതക്കുരുക്കും തൊഴിലാളികള്‍ക്ക് തടസവും സൃഷ്ടിക്കുന്നു. ഈ മൊത്തവ്യാപാരശാലയില്‍ ജനസേവനാര്‍ത്ഥം പച്ചക്കറികള്‍ വാരിവെച്ച് വില്പന നടത്തുന്നുണ്ട്. അതിനാല്‍ ചന്ത സമയത്ത് വലിയതോതിലുള്ള തിരക്ക് അനുഭവപ്പെടാറുണ്ട്. മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വക്കം ഗവ. വിഎച്ച്എസ്എസിലേക്ക് പ്രധാനമായും എത്തിച്ചേരുന്നത് ഈ റോഡിലൂടെയാണ്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും നടന്നാണ് സ്കൂളില്‍ പോകാറുള്ളത്. പലപ്പോഴും ഇവരുടെ യൂണിഫോമുകളില്‍ ചെളിവെള്ളം തെറിച്ച് വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പണയില്‍ വീട്ടില്‍ സുമേഷ് എന്ന വിദ്യാര്‍ത്ഥി തെന്നി വീണ് സാരമായി പരിക്ക് പറ്റിയിരുന്നു. കുട്ടികള്‍ ഇവിടെ വീണ് പരിക്ക് പറ്റുന്നത് നിത്യ സംഭവമാണെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു. വക്കം പുത്തന്‍നട ശ്രീ മഹാദേവക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ക്കും ചെളിപുരണ്ട വസ്ത്രങ്ങളുമായി ക്ഷേത്രദര്‍ശനം നടത്തേണ്ടി വരുന്നു. ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഈ റോഡ് റീ ടാര്‍ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: