തിരുവനന്തപുരം: കേരളത്തിലെ വന്‍കിട ഭൂമാഫിയകള്‍ക്ക് പിണറായി വിജയന്റെ സമ്മാനം. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ ശക്തമായ നിലപാടെടുത്ത റവന്യൂ വകുപ്പ് സ്പെഷ്യല്‍ പ്ലീഡര്‍ സുശീലാഭട്ടിനെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇതോടെ ഭൂമാഫിയകള്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ നിലപാട് ദുര്‍ബലമാകും. ഹാരിസണ്‍, കരുണ, ടാറ്റ, ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ്, കെ.പി.യോഹന്നാന് എന്നിവര്‍ക്കെതിരായ കേസുകളില്‍ ഹൈക്കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ച അഭിഭാഷകയായിരുന്നു സുശീല ഭട്ട്. പത്തുവര്‍ഷമായി സര്‍ക്കാരിന്റെ പ്രധാനഭൂമികേസുകള് കൈകാര്യം ചെയ്തത് സുശീല ഭട്ടായിരുന്നു.
ടാറ്റ, ഹാരിസണ്‍ തുടങ്ങിയ വന്‍കിട കുത്തകകളുടെ കൈയേറ്റത്തിന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത് സുശീലാ ഭട്ടിന്റെ ശക്തമായ നിലപാടുമൂലമായിരുന്നു. ഇതേ തുടര്‍ന്നാണ് ഹാരിസണ്‍ ഭൂമി കൈയേറ്റം ഏറ്റെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസറായി എം.ജി.രാജമാണിക്യത്തെ നിയോഗിച്ചത്. ഹാരിസണ്‍, കരുണ തുടങ്ങിയ സുപ്രധാന കേസുകളില്‍ പ്രത്യേക അഭിഭാഷകയായി സുശീലാ ഭട്ടിനെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു. ഇതോടെ ഈ രണ്ടുകേസുകളിലും ഭൂമാഫിയകള്‍ക്ക് തിരിച്ചടിയേല്‍ക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ശ്രീജിത്ത് അന്വേഷിച്ച് കണ്ടെത്തിയ 40 ഓളം കേസുകളിലും റവന്യൂവകുപ്പിന് വേണ്ടി ഹാജരായിരുന്നത് സുശീലാഭട്ടാണ്. യാതൊരു രാഷ്ട്രീയപശ്ചാത്തലവുമില്ലാത്ത പ്രത്യേക അഭിഭാഷകയെ മാറ്റിയത് കേസുകള്‍ അട്ടിമറിക്കാനാണെന്ന് വ്യക്തം. ഭൂമാഫിയയ്ക്കെതിരെ ശക്തമായ നലപാടെടുത്ത റവന്യൂവകുപ്പ് അഭിഭാഷകയെ മാറ്റിയെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് ഭൂമാഫിയയ്ക്ക് അനുകൂലമായി നിപാടെടുത്ത വിശ്വാസ്മേത്ത തന്നെയാണ് ഇപ്പോഴും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഭൂമാഫിയയ്ക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ പേരില്‍ സുശീല ഭട്ടും ഇദ്ദേഹവുമായി പലതവണ ഇടയേണ്ടിവന്നിട്ടുണ്ട്.
എല്ലാ വിവാദ ഉത്തരവുകളും ഒപ്പിട്ടുനല്‍കിയ വിശ്വാസ് മേത്തയ്ക്ക് മറ്റൊരു വകുപ്പിന്റെ കൂടി അധികചുമതല നല്‍കിയാണ് പിണറായി തൃപ്തിപ്പെടുത്തിയ്ത്. കേരളത്തിലെ ഭൂമാഫിയകള്ക്കുവേണ്ടിയാണ് പിണറായി സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് വിശ്വാസ് മേത്തയെ സംരക്ഷിച്ചതും റവന്യൂവകുപ്പ് പ്രത്യേക അഭിഭാഷകയെ പുറത്താക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: