തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അഴിമതിക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്ന് ബിജെപി വക്താവ് അഡ്വ.ജെ.ആര്. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍ക്കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കാന്‍ നീക്കം നടത്തുന്നു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂല വിധി നേടിക്കൊടുക്കാന്‍ സഹായിച്ചു. ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതികേസില്‍ ഐഎന്‍ടിയുസി നേതാവിനു വേണ്ടിയും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരാകുന്നു. ഇരു കേസുകളിലും സര്‍ക്കാര്‍ വാദിയാണ്. അഴിമതി നടത്തിയ ടി.പി.ദാസനെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഉപദേഷ്ടാവാക്കുന്നു.
സര്‍ക്കാര്‍ ഉപദേഷ്ടാവ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകുമ്പോള്‍ ലഭിക്കുന്ന കോടിക്കണക്കിന് രൂപ പാര്‍ട്ടി ഓഫീസില്‍ എത്തിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും പത്മകുമാര്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം ചുവപ്പുവത്ക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. നിഷ്പക്ഷമതികളെ നിയമിക്കേണ്ടിടത്ത് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റ നേതാവിന്റെ ഭാര്യയെ പിഎസ്സി മെമ്പറാക്കി. മറ്റൊരു നേതാവിന്റെ ഭാര്യയെ സാക്ഷരതാ മിഷന് ഡയറക്ടറാക്കി. ഇത്തരത്തില്‍ ഭരണ ഘടനാ സ്ഥാപനങ്ങള്‍ പാര്‍ട്ടി ഓഫീസാക്കി മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: