കൊച്ചി: അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ട് സോളാര്‍ തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം. ഹരികൃഷ്ണന്റെ വീട്ടിലും ഫ്ളാറ്റിലും ഇന്നലെ വിജിലന്‍സ് റെയ്ഡ് നടത്തി. പെരുമ്പാവൂരിലെ ഫ്ളാറ്റിലും കായംകുളം, ചൂനാട് വള്ളിക്കുന്നത്തെ പുതിയ വസതിയിലുമാണ് ഒരേസമയം വിജിലന്‍സ് സംഘം പരിശോധനക്കെത്തിയത്. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ ടീമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സ്വത്ത് സമ്പാദ്യവുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനത്തിന് ഇന്നലെ രാവിലെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹരികൃഷ്ണനെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോടതി സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചു. പെരുമ്പാവൂരിലെ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ ഗോകുലം ഫ്ളാറ്റില്‍ രാവിലെ 10.30ഓടെയാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഹരികൃഷ്ണനും കുടുംബവും വാടകയ്ക്കാണ് ഇവിടെ താമസിക്കുന്നത്. ഫ്ളാറ്റില്‍ ഭാര്യ മാത്രമാണുണ്ടായിരുന്നത്. എറണാകുളത്തും കൊല്ലത്തും ഭാര്യയുടെ പേരിലടക്കം വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. വള്ളിക്കുന്നം ചൂനാടില് എണ്പതു ലക്ഷം മുടക്കി വലിയ വീട് പണി കഴിപ്പിച്ചിട്ടുണ്ട്.
സരിതയും ബിജു രാധാകൃഷ്ണനും പ്രധാന പ്രതികളായ സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണന്. തിരുവനന്തപുരത്ത് വച്ച് ആദ്യമായി സരിതയെ അറസ്റ്റ് ചെയ്തത് ഹരികൃഷ്ണനായിരുന്നു. അര്‍ദ്ധരാത്രിയില്‍ തിടുക്കപ്പെട്ട് അറസ്റ്റ് നടന്നത് അന്ന് വിവാദമായിരുന്നു. പ്രമുഖരെ രക്ഷിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനുമായിരുന്നു ഇതെന്നാണ് ആരോപണം ഉയര്‍ന്നത്. സരിതയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പ് ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടും വിവാദമുയര്‍ന്നിരുന്നു. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മീഷനില്‍ തൃപ്തികരമായ വിശദീകരണം നല്‍കാനും ഹരികൃഷ്ണന് സാധിച്ചിരുന്നില്ല. തുടച്ചയായി നാലുവര്‍ഷത്തോളം പെരുമ്പാവൂര്‍ ഡിവൈഎസ്പിയായിരുന്നു ഹരികൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: