തൊടുപുഴ: മൂവാറ്റുപുഴ- പുനലൂര്‍ ഹൈവേയ്ക്ക് നിശ്ചയിച്ചിരുന്ന തുകയില്‍ നിന്നും കൂടുതല്‍ തുക അനുവദിക്കാന്‍ നീക്കം. തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെ 51 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിന് 230 കോടി രൂപയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ അധികമായി ഏഴ് കോടിയോളം രൂപ കമ്പനിക്ക് അനുവദിക്കാനാണ് നീക്കം നടക്കുന്നത്.
മുപ്പത് മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഇ.കെ.കെ കമ്പനിയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ കരാര്‍ ഏറ്റെടുത്തത്. പൊന്‍കുന്നം മുതല്‍ കുറിഞ്ഞി വരെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുരിക്കുംപുഴ വാഴേമഠത്തിന് സമീപം സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ നൂറ് മീറ്ററോളം പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടില്ല. മുരിക്കുംപുഴ മുതല്‍ പാലാ പാലം വരെയുള്ള ഭാഗത്തും നിര്‍മ്മാണം നടത്തുന്നില്ല. കുറിഞ്ഞി മുതല്‍ കോലാനി വരെയുള്ള ഭാഗത്ത് പേരിനാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. കരിങ്കുന്നം ടൗണില്‍ മാത്രം നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ ഭാഗത്തെ ബില്ല് മാറിയതായാണ് കെഎസ്റ്റിപിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിരിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനം ഇഴയുന്നത് കാരാര്‍ തുകയില്‍ നിന്നും കൂടുതല്‍ തുക വാങ്ങാനാണെന്ന് ആക്ഷേപം ശക്തമാണ്. റോഡ് നന്നാക്കിയപ്പോള്‍ വീട്ടിലേക്ക് എത്താന്‍ വഴിയില്ലാതായ നിരവധിയാളുകളുണ്ട്. വീടിന്റെ സംരക്ഷണ ഭിത്തിയും വീട് തന്നെ അപകടത്തിലായവരും നിരവധിയാണ്. ഇവര്‍ കെഎസ്റ്റിപി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതി പരിഹരിക്കുന്നതിനായി പണം അനുവദിപ്പിച്ച് കരാറുകാര്‍ക്ക് നല്‍കാണാണ് നീക്കം നടക്കുന്നത്. എംഎസ്വി ഇന്റര്നാഷണനിലാണ് റോഡ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല. ബില്ല് തയ്യാറാക്കുന്നതും ഇവരാണ്. നെല്ലാപ്പാറ ഭാഗത്ത് കോടിക്കണക്കിന് രൂപയുടെ പാറയാണ് പൊട്ടിച്ചെടുത്തത്. ഇത് സംബന്ധിച്ച് കൃത്യമായ കണക്ക് തയ്യാറാക്കിയിരുന്നെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കൂടുതല്‍ തുക അനുവദിക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: