തിരുവനന്തപുരം: ഏകീകൃത സിവില്‍ നിയമം ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ സാക്ഷാത്കാരമാണെന്ന് നിയമപണ്ഡിതനും വിവിധ നിയമ സര്‍വ്വകലാശാകളുടെ വൈസ് ചാന്‍സിലറുമായിരുന്ന ഡോ. എന്‍.ആര്. മാധവമേനോന് പറഞ്ഞു. ഭരണഘടനയില്‍ അധിഷ്ഠിതമായ ഒരു നിയമം നടപ്പാക്കുന്നതിന് ഒരെതിര്പ്പിന്റെയും ആവശ്യമില്ല. ഇത് മതപരമായി ചിത്രീകരിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഴ്ചക്കൂട്ടം പ്രതിവാര ചിന്തകള്‍ എന്ന പരിപാടിയുടെ 280-ാം അധ്യായത്തില്‍ ‘ഏകീകൃത സിവില്‍ കോഡ്’ എന്ന് വിഷയത്തിലുള്ള സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1986ല്‍ ബാര്‍ കൗണ്‍സിലിന്റെ രജത ജൂബിലിയുടെ ഭാഗമായി ഏകീകൃത സിവില്‍ നിയമം സംബന്ധിച്ച് കരട്തയ്യാറാക്കിയിട്ടുണ്ട്. ഇത് മാതൃകയാക്കി ചര്‍ച്ച ചെയ്യാം. പല രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് യാഥാര്‍ത്ഥ്യമാക്കാന്‍ വൈകിയ നിയമം പ്രാബല്യത്തിലാക്കുവാന്‍ എല്ലാ രാഷ്ടീയ സംഘടനകളും മത-സാമുദായിക സംഘടനകളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതത്തിന്റെ മേലങ്കി ചാര്‍ത്താതെ ജനങ്ങളുടെ അവകാശങ്ങള്‍ ഏകീകരിക്കുകയാണെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകണം. ഇതില്‍ രാഷ്ട്രീയം കലര്‍ത്താതെ കാലഘട്ടത്തിന്റെ ഭരണഘടനപരമായ ആവശ്യമാണെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഡോ എന്‍.ആര് മാധവമേനോന് പറഞ്ഞു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് വൈസ് ചെയര്മാന് എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിജെപി വൈസ് പ്രസിഡന്റ് അഡ്വ ജെ.ആര്. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ ഷംസുദ്ദീന്, അഡ്വ വി. ഭുവനേന്ദ്രന്‍നായര്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ജനറല്‍മാനേജര്‍ അഡ്വ. വി. പ്രഭാകരന്‍നായര്‍, ഡോ എന്‍.എന്‍. പണിക്കര്‍, ഡോ ഒ. അബുദുള്‍ റഹ്മാന്, ബി.ആര്. നായര്‍, ജോണ്സണ് റോച്ച് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: