കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ പരിശോധിക്കുവാന്‍ അനുവദിക്കില്ലായെന്ന നിലപാടില്‍ ദുരൂഹത. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയില്‍ എന്ത് ചരക്കാണ് ഉള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. ഇറ്റലി ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന പിടിവാശിയാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. ഈജിപ്റ്റില്‍ നിന്നും എണ്ണയുമായെത്തി സിംഗപ്പൂരില്‍ ഇറക്കിയെങ്കില്‍ പിന്നെ കപ്പലില്‍ എന്തായിരിക്കും. ശ്രീലങ്കയില്‍ നിന്ന് 12ന് തിരിച്ച കപ്പലില്‍ ഇന്ത്യയിലെ ഒരു തുറമുഖത്തേക്കും ചരക്കുകള്‍ ഉണ്ടായിരുന്നില്ല. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും മാറി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് എന്തിനാണ് പ്രവേശിച്ചതെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. കസ്റ്റംസിന് ഇറ്റാലിയന്‍ കപ്പലധികൃതര്‍ നല്കിയ ഡിക്ലറേഷനിലും ഇന്ത്യന്‍ തീരത്തെങ്ങും കാര്‍ഗോ ഇല്ലെന്നാണ് പറയുന്നത്. എങ്കില്‍പ്പിന്നെ കപ്പലില്‍ ഉള്ളതെന്താണെന്നതാണ് ഏറെ വിവാദമായിരിക്കുന്നത്.
ഇതിനിടയില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കം ശക്തമായി. അന്വേഷണത്തിന്റെ തുടക്കത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ കാണിച്ച നിഷ്കര്‍ഷ അറസ്റ്റിനുശേഷമുണ്ടായില്ല. രണ്ട് നാവികരെ അറസ്റ്റ് ചെയ്തെങ്കിലും പ്രത്യേക അന്വേഷണസംഘം ഇപ്പോള്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. പോലീസ് കസ്റ്റഡിയില്‍ പ്രതികളെ ലഭിച്ച കഴിഞ്ഞ മൂന്നുദിവസവും യാതൊരു നടപടിയുമുണ്ടായില്ല.
വില്ലിംഗ്ടണ്‍ ഐലന്റിലെ സിഐഎസ്എഫ് ഗസ്തൗസില്‍ സുഖവാസത്തിലാണ് പ്രതികള്‍. ഇവരെയും കൊണ്ട് ഒരു മണിക്കൂറിനുള്ളില്‍ കപ്പലിലെത്താവുന്നതാണ്. എന്നാല്‍ സമയം പരമാവധി തള്ളിനീക്കുക മാത്രമാണ് ചെയ്തത്. ഇങ്ങനെ കപ്പലില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നുവെങ്കില്‍ കോടതി ഇവരെ റിമാന്റ് ചെയ്ത് ജയിലിലയക്കുമായിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുവാന്‍ രഹസ്യധാരണ നടത്തിയതായുള്ള സൂചനയാണ് ബലപ്പെടുന്നത്. ഇനി ഏഴ് ദിവസം കൂടി നാവികര്‍ക്ക് ഇവിടെ സുഖവാസത്തില്‍ കഴിയാം.
കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആര്‍ മുതല്‍ ഓരോ ഘട്ടത്തിലും സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും എടുത്തിരിക്കുന്ന നടപടികള്‍ കേസ് അട്ടിമറിക്കപ്പെടുന്നു എന്ന സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എഫ്ഐആറില്‍ സംഭവം നടന്നത് 33 നോട്ടിക്കല്‍ മെയില്‍ എന്ന് രേഖപ്പെടുത്തിയതും ഇറ്റലിക്കനുകൂലമാവുമെന്നും സൂചനയുണ്ട്. മരിച്ച മത്സ്യത്തൊഴിലാളി ജെലസ്റ്റിന്റെ ഭാര്യ ഡോറയും മക്കളും ഒരു കോടിരൂപ നഷ്ടപരിഹാരം കപ്പലധികൃതരില് നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ 25 ലക്ഷം രൂപ കെട്ടിവയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. തീരെ അപര്യാപ്തമായ ഈ തുകയുടെ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. മരിച്ച മറ്റൊരു തൊഴിലാളി അജേഷ് ബിങ്കിയുടെ കുടുംബം നല്കിയ ഹര്‍ജിയില്‍ 25 ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായി കെട്ടിവയ്ക്കണമെന്നാണ് കപ്പലധികൃതരോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അന്താരാഷ്ട്ര നിയമമനുസരിച്ച് കോടികള്‍ നഷ്ടപരിഹാരമായി ലഭിക്കാവുന്ന സാഹചര്യം ഉള്ളപ്പോഴാണ് സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നത്. കോടതി നടപടികളുടെ മറവില്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ച് കേസ് അട്ടിമറിക്കാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമമെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. പ്രതികളെ ജയിലിലയക്കാതെ പോലീസ് കസ്റ്റഡിയില്‍ തന്നെ നിര്‍ത്തി ഗസ്റ്റ് ഹൗസിലെ സുഖവാസങ്ങള്‍ക്ക് ശേഷം കോടതി ഉത്തരവിന്റെ മറപിടിച്ച് തിരിച്ചയക്കാമെന്ന തിരക്കഥയാണത്രെ അണിയറയില്‍ രൂപം കൊള്ളുന്നത്.
അറസ്റ്റിന് ശേഷം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ പ്രധാനമാണ്. ഇറ്റലിക്കാര്‍ക്കുവേണ്ടി സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും പ്രഗത്ഭരായ അഭിഭാഷകരുടെ നിര അണിനിരക്കുമ്പോള്‍ നല്ല പ്രഗത്ഭരായ അഭിഭാഷകരെ കേസ് വാദിക്കാന്‍ ഏല്‍പ്പിക്കാന്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തെ സഹായിക്കാതെ സര്‍ക്കാരിന് കള്ളക്കളി നടത്താം എന്നതും വളരെ പ്രധാനപ്പെട്ട സംഗതിയാണ്.
ഇക്കാര്യത്തില്‍ ഇറ്റലി ചടുലമായ നീക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നാവികരുടെ അറസ്റ്റ് നടന്നതോടെ ഇറ്റാലിയന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ മുഴുവന്‍ ശ്രദ്ധയും ഇക്കാര്യത്തിലാണ്. ഉപവിദേശകാര്യ മന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം കേരളത്തില്‍ എത്തിയിട്ടുണ്ട്. അവര്‍ സര്‍ക്കാരുകളുടെ നടപടികളില്‍ പൂര്‍ണ്ണ തൃപ്തിയും സന്തോഷവും രേഖപ്പെടുത്തിയിരിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: