ആലപ്പുഴ: സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നംപോലെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിത്യച്ചെലവുകള്‍ക്കുപോലും പണമില്ലാത്ത സ്ഥിതിയിലാണെന്ന് പരിതപിച്ച് ധവളപത്രം ഇറക്കിയ ധനമന്ത്രി മായാജാലക്കാരന്റെ ഇന്ദ്രജാല വിദ്യയെപ്പോലും വെല്ലുന്ന തരത്തിലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ തീരദേശത്തോടും കാര്‍ഷിക മേഖലയോടുമുള്ള സംസ്ഥാന ബജറ്റിലുണ്ടായ അവഗണനയ്ക്കെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആലപ്പുഴയുടെ തീരദേശത്തെ സാധാരണജനങ്ങളുടെ ജീവിത സുരക്ഷിതത്വത്തിനും തീരസംരക്ഷണത്തിനും വേണ്ടി ബജറ്റില്‍ യാതൊരു നടപടിയും സ്വകീരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ എം.കെ. ദാമോദരനും സാന്റിയാഗോ മാര്‍ട്ടിനും വാരിക്കോരി നല്കുന്ന രീതിയാണ് തുടരുന്നത്. വീടും സ്ഥലവും നഷ്ടപ്പെട്ട് കാലങ്ങളായി ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാത്തതും തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ പ്രവര്‍ത്തന ക്ഷമമാക്കാത്തതും തീരദേശ ജനതയോടുള്ള വഞ്ചനയാണെന്നും ശോഭാ സുരേന്ദ്രന് കുറ്റപ്പെടുത്തി. കുട്ടനാട് കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനും പുരോഗതിക്കുംവേണ്ടി പ്രത്യേകമായി തുക വകയിരുത്താത്തതും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടിയുടെ പ്രത്യക്ഷോദാഹരണമാണെന്നും അവര്‍ ആരോപിച്ചു.
മുദ്രാബാങ്ക് ലോണ്‍ പദ്ധതി അട്ടിമറിക്കാന്‍ ചില ഇടതു സഹയാത്രികരായ ബാങ്ക് മാനേജര്‍മാര്‍ നടത്തുന്ന ശ്രമത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. നിയമഭേദഗതി നടത്തി പുതിയ പദവി സൃഷ്ടിച്ച് വി.എസ്. അച്യുതാനന്ദനെ അവരോധിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിഎസിനെ തീര്‍ത്തും നിരായുധനാക്കാനുള്ള ശ്രമമാണെന്നും ഈ തട്ടിപ്പില്‍ അദ്ദേഹം വശംവദനാകരുതെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. ധൃതരാഷ്ട്രാലിംഗനം പോലെ വിഎസിനെ പുതിയ പദവി നല്കി രാഷ്ട്രീയമായി ഇല്ലാതാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍, ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഉപാദ്ധ്യക്ഷന്മാരായ കൊട്ടാരം ഉണ്ണികൃഷ്ണന്, പാലമുറ്റത്ത് വിജയകുമാര്‍, സാനു സുധീന്ദ്രന്‍, എസ്. ഗിരിജ, വത്സലക്കുഞ്ഞമ്മ, ജില്ലാട്രഷറര്‍ കെ.ജി. കര്‍ത്ത, ജില്ലാ സെക്രട്ടറിമാരായ ജി. ജയദേവ്, ഗീതാരാംദാസ്, ടി.കെ. അരവിന്ദാക്ഷന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്, സംസ്ഥാന സമിതിയംഗങ്ങളായ സുമംഗലി മോഹന്‍, നെടുന്തറ ഉണ്ണികൃഷ്ണന്, മോര്‍ച്ച് പ്രസിഡന്റുമാരായ സുഷമ വി. നായര്‍, എം.വി. രാമചന്ദ്രന്, എസ്.ബി. സാജന് തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: