നെടുങ്കണ്ടം: നെടുങ്കണ്ടം ബഥേലില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് അഞ്ഞൂറ് രൂപയുടെ എട്ട് കള്ളനോട്ട് പിടിച്ചെടുത്തു. രണ്ട് പേര് പിടിയിലായി. ബഥേല്‍ പുതുപ്പറമ്പില്‍ ജോയി പീറ്ററുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിനോദ് (34), പൊന്നാമല കുന്നുംപുറത്ത് ശ്രീനിവാസന് (50) എന്നിവരെയാണ് നെടുങ്കണ്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ ചുമതലയുള്ള ഡിവൈ.എസ്.പി ജോണ്സണ്ജോസഫാണ് കള്ളനോട്ട് ഇടപാടുകളെക്കുറിച്ച് നെടുങ്കണ്ടം പോലീസിന് വിവരം നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് സംഘം വിനോദിന്റെ വാടക വീട്ടില്‍ റെയ്ഡ് നടത്തി. ഇയാളുടെ പക്കല്‍ നിന്നും അഞ്ഞൂറ് രൂപയുടെ അഞ്ച് നോട്ടുകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ശ്രീനിവാസനാണ് കള്ളനോട്ട് നല്‍കിയതെന്ന് വിനോദ് പോലീസില്‍ മൊഴി നല്കി. ഇതേത്തുടര്‍ന്ന് എസ്ഐയും സംഘവും ശ്രീനിവാസന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ഇയാളുടെ വീട്ടില്‍ നിന്ന് മൂന്ന് കള്ളനോട്ടുകളും കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി സജീകരിച്ചിരുന്ന പ്രിന്ററും കണ്ടെത്തി. ലൈസന്‍സില്ലാത്ത തോക്കും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ കൃത്യമായി വെളിപ്പെടുത്തി. മൂന്ന് മാസം മുന്‍പാണ് കള്ളനോട്ട് നിര്‍മ്മിക്കാന്‍ പ്രിന്റര്‍ വാങ്ങിയത്. നോട്ടുകള്‍ ഫോട്ടോസ്റ്റാറ്റ് രൂപത്തില്‍ പ്രിന്റെടുക്കും. പിന്നീട് ഡിസൈന്‍ ചെയ്ത് യഥാര്‍ത്ഥ നോട്ടെന്ന് തോന്നിപ്പിക്കുംവിധമാക്കിയെടുക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഇയാള്‍ എത്ര നോട്ടുകള്‍ പുറത്ത് വിതരണം ചെയ്തെന്ന് കണ്ടെത്തെണ്ടിയിരിക്കുന്നു.മുന്നേക്കര്‍ കൃഷിത്തോട്ടമുള്ളയാളാണ് ശ്രിനിവനാസന്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു.പ്രതികളെ ഇന്ന് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: