പള്ളുരുത്തി: ബുക്ക് ചെയ്ത ഉപഭോക്താവിന് നിശ്ചിത സമയത്ത് പാചക വാതക സിലിണ്ടര്‍ നല്കാത്തതിനും അത് വീട്ടില്‍ എത്തിച്ചു നല്കാത്തതിനും വീട്ടമ്മ നല്കിയ പരാതിയില്‍ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഗ്യാസ് ഏജന്‍സിക്ക് 6000 രൂപ നഷ്ടപരിഹാരം വിധിച്ചു.
പള്ളുരുത്തി സ്വദേശി കരീത്തറ വീട്ടില്‍ സരസു രമേശിന്റെ പരാതിയിലാണ് ഫോറത്തിന്റെ ഇടപെടല്‍. പള്ളുരുത്തിയിലെ വിമല്‍ ഗ്യാസ് ഏജന്‍സിയാണ് വീട്ടമ്മയ്ക്ക് പിഴ നല്‍കേണ്ടി വന്നത്. നിരന്തരം നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ഏജന്‍സിക്കെതിരെ ഉപഭോക്തൃ ഫോറത്തിന്റെ ഇടപെടല്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 2015 ഒക്ടോബര്‍ 11നാണ് ഗ്യാസ് ബുക്ക് ചെയ്തത്. നവംബര്‍ 23ന് ഗ്യാസ് നല്‍കുമെന്ന് അറിയിപ്പ് ലഭിച്ചു. ഈ ദിവസം വീട്ടമ്മ ഗ്യാസ് വരുമെന്ന് കരുതി കാത്തുനിന്നുവെങ്കിലും ഏജന്‍സി വിതരണം നടത്തിയില്ല.
അടുത്തദിവസം ഓഫീസിലെത്തി അന്വേഷിച്ചപ്പോള്‍ ഗോഡൗണില്‍ നിന്നും സിലിണ്ടര്‍ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കിലോമീറ്റര്‍ അകലെയുള്ള ഗോഡൗണില്‍ നിന്നും ടാക്സിയുടെ സഹായത്തോടെ സ്വന്തം ചെലവില്‍ വീട്ടില്‍ പാചകവാതകം എത്തിക്കുകയായിരുന്നുവെന്ന് വീട്ടമ്മ പറയുന്നു. ഇതേത്തുടര്‍ന്നാണ് ബോധപൂര്‍വം തന്നെ കബളിപ്പിച്ച് ധനനഷ്ടം വരുത്തിച്ചു എന്ന കാരണം നിരത്തി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഫോറം പ്രസിഡന്റ് ചെറിയാന് കെ. കുര്യാക്കോസ്, അംഗങ്ങളായ ഷീന്‍ ജോസ്, വി. കെ. ബീനാകുമാരി എന്നിവര്‍ ചേര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: