ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 140 ഓളം വരുന്ന ശുചീകരണതൊഴിലാളികള്‍ ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്റെ ഓഫീസ് ഉപരോധിച്ചു. പത്തു വര്‍ഷമായി ജോലി ചെയ്ത് വരുന്ന ഇവരെ സ്ഥിരപ്പെടുത്തണമെന്നും ജോലി സമയം പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് ഏതാനും മാസം മുമ്പ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചിരുന്നു.
തുടര്‍ന്ന് കളക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതി ഇവരുടെ ജോലി സമയം പുനഃക്രമീകരിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനുംദിവസത്തിന് മുമ്പ് മുതല്‍ ഗ്രേഡ് രണ്ടി ലേക്ക് എംപ്ലോയ്മെന്റ് എക്സ്ഞ്ചേഞ്ചില്‍ നിന്നും പുതിയ നിയമനം വന്നതോടെ കഴിഞ്ഞ ദിവസം സൂപ്രണ്ട് തല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു.
ഇതറിഞ്ഞ് ഇന്നലെ രാവിലെ 11 മണിയോടെ ശുചീകരണ ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിയ്ക്കുകയായിരുന്നു. ഗ്രേഡ് രണ്ടിലാണ് ഇവരെ നിയമിച്ചങ്കിലും ഇവരെ ശുചീകരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിരിച്ചുവിട്ട തങ്ങളെ തിരിച്ചെടുക്കണമെന്ന് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിയ്ക്കാന്‍ പറ്റില്ലന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടെതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചങ്കിലും ഇവര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല.
വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസും എയ്ഡ്പോസ്റ്റ് പോലീസും ചേര്‍ന്ന് സമരക്കാരെ പിന്തിരിപ്പിയ്ക്കുകയായിരുന്നു. സമരസമിതി നേതാക്കള്‍ തിങ്കളാഴ്ച തങ്ങളെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: