തിരുവനന്തപുരം: ഐഎസിലേക്ക് എത്തിപ്പെട്ടു എന്നു കരുതുന്ന തിരുവനന്തപുരം സ്വദേശി സജാദിനെ കണ്ടെത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ തീവ്രശ്രമം. ആറ്റിങ്ങല്‍ സ്വദേശി അനീസ് റഹ്മാന് എന്ന സജാദ് റഹ്മാനാണ് നിമിഷയെ മതംമാറ്റിയതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ മതം മാറ്റിയതായി സൂചനയുണ്ട്. മതതീവ്രവാദ സംഘടനകളുമായി അടുത്തബന്ധം സജാദ് പുലര്‍ത്തിയിരുന്നുവെന്നും ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പ്രസിദ്ധമായ എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തില്‍ വച്ചാണ് നിമിഷയെ സജാദ് പരിചയപ്പെടുന്നത്. പിന്നീട് നിമിഷയ്ക്ക് കാസര്‍കോഡ് പൊയ്നാച്ചി ബിഡിഎസ് ദന്തല്‍ കോളേജില്‍ അഡ്മിഷന് ലഭിച്ചപ്പോള്‍ സജാദിന് ജിപ്മെര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് അഡ്മിഷന് ലഭിച്ചു. കാസര്‍കോഡ് കോളേജിലെത്തി നിമിഷയെ സജാദ് പലതവണ കണ്ടിരുന്നു. സജാദും ഉമ്മയും നിമിഷയുടെ തിരുവനന്തപുരത്തെ മണക്കാടുള്ള വീട്ടിലും പലപ്രാവശ്യം വന്നിരുന്നു. ഇതിനിടെ 2013 സെപ്തംബറില്‍ തിരുവനന്തപുരം ഊറ്റുകുഴിയിലെ സലഫി സെന്ററില്‍ വച്ച് സജാദും ഉമ്മയും ചേര്‍ന്ന് നിമിഷയെ മതംമാറ്റുകയായിരുന്നു. 2014 അവസാനംവരെ ഈ ബന്ധം തുടര്‍ന്നു. പ്രണയത്തിന്റെ പേരില്‍ നിമിഷയെ ചൂഷണം ചെയ്തശേഷം ശരിയത്ത് നിയമപ്രകാരം മതംമാറിയ പെണ്‍കുട്ടിയെ തനിക്ക് വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് സജാദ് കാലുമാറുകയായിരുന്നു. ഇതിനുശേഷമാണ് സജാദ് ഈസയെ പരിചയപ്പെടുന്നത്. ഈസയും നിമിഷയും തമ്മില്‍ നാലുദിവസത്തെ പരിചയം മാത്രമാണുണ്ടായിരുന്നത്.
കേരള നദ്വത്തുല് മുജാഹുദ്ദീന്‍ എന്ന സംഘടനയുടെ സജീവപ്രവര്‍ത്തകനായിരുന്ന സജാദ് ഇപ്പോള്‍ അപ്രത്യക്ഷനാണ്. കഴിഞ്ഞ കുറേക്കാലമായി ഇയാള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സുപ്രധാന കണ്ണികളിലൊരാളാണ് സജാദ് എന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: