ന്യൂദല്‍ഹി: പതിനാലാം ധനകാര്യ കമ്മീഷന് ശുപാര്‍ശകള്‍ പ്രകാരം കേന്ദ്രനികുതികളിലെ സംസ്ഥാന വിഹിതം 32 ശതമാനത്തില്‍ നിന്നും 43 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ടെന്നും ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വികസന പ്രക്രിയകള്‍ക്കായി ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. 2014-15ല്‍ ലഭിച്ചതിനേക്കാള്‍ 21 ശതമാനം അധികം തുക സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 2015-16ല്‍ ലഭ്യമാക്കി. ഇതിനു പുറമേയാണ് പഞ്ചായത്തുകള്‍ക്കും നഗര, തദ്ദേശ സ്ഥാപനങ്ങള്‍ക്കും 2.87 ലക്ഷം കോടി രൂപ കൈമാറിയത്. കല്‍ക്കരിപ്പാടങ്ങളുടെ കൃത്യമായ ലേലനടപടികളിലൂടെ 3.35 ലക്ഷം കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ചു. മറ്റു ഖനികളിലൂടെയുള്ള ലേല വരുമാനം 18,000 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചതായും ദല്‍ഹിയില്‍ ചേര്‍ന്ന അന്തര്‍സംസ്ഥാന യോഗത്തില്‍ മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
128 കോടി ജനങ്ങളില്‍ 102 കോടി പേര്‍ക്കും ആധാര്‍ കാര്‍ഡുകള്‍ നല്കാന് സാധിച്ചിട്ടുണ്ട്. 79 ശതമാനം ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാക്കി. മുതിര്‍ന്നവരില്‍ 96 ശതമാനം ജനങ്ങള്‍ക്കും ആധാര്‍ ആയി. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാക്കും. എല്ലാവിധ സബ്സിഡികളും ആധാര്‍ വഴിയാക്കിയിട്ടുണ്ട്. കേന്ദ്രപദ്ധതികളിലെ സുതാര്യത മാത്രമല്ല, കോടികള്‍ പാഴാകുന്നത് തടയാനും സാധിച്ചു.
അന്തര്‍സംസ്ഥാന കൗണ്‍സില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട മേഖല വിദ്യാഭ്യാസമാണ്. 30 കോടി വിദ്യാര്‍ത്ഥികളാണ് രാജ്യത്തുള്ളത്. ലോകത്തിനാവശ്യമായ മനുഷ്യവിഭവശേഷി വരും വര്‍ഷങ്ങളിലേക്ക് നല്കാന് ഭാരതത്തിന് മാത്രമേ സാധിക്കൂ എന്നതിന്റെ തെളിവാണത്. ഇന്നത്തെ ആഗോള സാഹചര്യങ്ങളോട് പൊരുതി നില്‍ക്കാനുള്ള എല്ലാം പ്രാപ്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ നമുക്ക് സഹായിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പോലീസിന്റെ ആധുനികവല്‍ക്കരണവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും ആഭ്യന്തര സുരക്ഷയെ ശക്തിപ്പെടുത്തും. രാജ്യത്തിന്റെ വെല്ലുവിളികളെ നിരന്തര ജാഗ്രതയോടെ നേരിടണം. സഹകരണ ഫെഡറലിസമെന്ന കാഴ്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് കേന്ദ്ര-സംസ്ഥാന ബന്ധം നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും അതുവഴി പൗരന്മാരുടെ ഭാവി ശോഭനമാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: