വാഷിങ്ടൺ: രാജ്യത്തെ ജനങ്ങൾക്കിടയിൽ ഇസ്ലാം മത വിശ്വാസങ്ങളെ കുറിച്ച് പരീക്ഷ നടത്തി ഭീകരരെ കണ്ടെത്താമെന്ന് പ്രമുഖ അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകൻ ന്യൂട് ഗിങ്റിച്. ലോകരാഷ്ട്രങ്ങൾക്കിടയിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ ഉപദേശകരിൽ ഒരാൾകൂടിയാണ് ഗിങ്റിച്. അതിനിടെ രാജ്യത്ത് മുസ്ലിങ്ങൾ പ്രവേശിക്കുന്നതിന് താത്കാലികമായി നിരോധനം ഏർപ്പെടുത്തണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനും ഒരുപടി മുന്നിൽ നിന്നുകൊണ്ടാണ് ഗിങ്റിച് സ്വകാര്യ ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയിരിക്കുന്നത്. മൗലിക വാദികളായ മുസ്ലിങ്ങളെ രാജ്യത്തു നിന്നും പുറത്താക്കണമെന്നാണ് ചാനലിലൂടെ ആവശ്യപ്പെട്ടത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ഇസ്ലാം മതവുമായി ബന്ധപ്പെട്ട ശരീയത്ത് പരീക്ഷ നടത്തി ഇതിൽ മുസ്ലീം പശ്ചാത്തലത്തിൽ നിന്നുവരുന്നവരെ കണ്ടെത്തി പുറത്താക്കുകയാണ് വേണ്ടത്. കൂടാതെ പ്രസിഡന്റ് ബരാക് ഒബാമയുടെ മുസ്ലിം സമുദായവുമായുള്ള ബന്ധത്തെ പറ്റിയും ഗിങ്റിച്ച് വിവാദ പരാമർശം നടത്തി.
ഒബാമ സ്വയം ക്രിസ്തീയ വിശ്വാസങ്ങളേയാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ പിതാവ് മുസ്ലീമാണെന്നും ഗിങ്റിച്ച് അറിയിച്ചു.
രാജ്യത്തെ മുസ്ലിം പള്ളികളെ ഇന്റർനെറ്റ് സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരേണ്ടതാണ്. ഇസ്ലാം സമുദായത്തിൽ ഉൾപ്പെട്ടവരെല്ലാം ഹീനകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവരല്ല. എന്നാൽ ഇസ്ലാം മതം സമാധാനം പ്രചരിപ്പിക്കുന്ന മതവുമല്ല. അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നും എന്നാണ് നമ്മൾ പാഠം പഠിക്കുന്നത്. ലോകത്ത് ഭീകര പ്രവർത്തനങ്ങൾ ഒന്നുകൂടി വഷളാവുകയാണെന്നും ഗിങ്റിച് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: