തിരുവനന്തപുരം: റവന്യൂ വകുപ്പ് സ്പെഷ്യല്‍ പ്ലീഡര്‍ സുശീലാഭട്ടിനെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടത് ഹാരിസണെയും ടാറ്റയെയും സംരക്ഷിക്കാന്‍. 1.2 ലക്ഷം ഏക്കര്‍ അനധികൃതഭൂമി കൈവശം വച്ചിരിക്കുന്ന ടാറ്റയെയും 60,000 ഏക്കറിലധികം അനധികൃതഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയ ടാറ്റയെയും പോലുള്ള വന്‍കിട ഭൂമാഫിയകളെ സഹായിക്കാനാണ് സുശീല ഭട്ടിനെ ഒഴിവാക്കിയത്. ഈ മാസം തന്നെ ഹാരിസണിന്റെയും ടാറ്റയുടെ കേസുകളടക്കം നിരവധി വന്‍ കുത്തകതോട്ട ഉടമകളുടെ കേസ് പരിഗണിക്കാനിരിക്കെ സുശീലഭട്ടിനെ മാറ്റിയതിന് പിന്നില്‍ ഭൂമാഫിയയും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന് വ്യക്തമാണ്.
1.20 ലക്ഷം ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നുവെന്ന് കരുതുന്ന ടാറ്റയ്ക്കെതിരെ ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ ഭൂമികൈയേറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ടാറ്റയുടെ കൈവശമുള്ള അനധികൃത ഭൂമികളിലെ ബംഗ്ലാവുകള്ക്കെതിരായ കേസുകളില്‍ ബംഗ്ലാവുകള്‍ നടത്താന്‍ തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കാട്ടി ടാറ്റ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കാനിരിക്കുകയാണ്. ഹാരിസണ്‍ കൈവശം വച്ച 40,000 ഏക്കര്‍ ഭൂമി സ്പെഷ്യല്‍ ഓഫീസര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇതിനെതിരെ ഹാരിസണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഉടന്‍ വാദം കേള്‍ക്കും. സുശീലാഭട്ടിന്റെ അഭാവം ഈ കേസുകളെ പ്രതികൂലമായി ബാധിക്കും.
ഹാരിസണെയും ടാറ്റയെയും കൂടാതെ മുന്‍മന്ത്രിയുടെ ബിനാമി എന്നറിയപ്പെടുന്ന മുഹമ്മദലിയുടെ ഉടമസ്ഥതയില്‍ 50,000 ത്തോളം ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന പാരിസണ്‍ ഗ്രൂപ്പിനെതിരായ നടപടികള്‍ ത്വരിതഗതിയില്‍ മുന്നോട്ടുപോവുകയായിരുന്നു. ഇവരുടെ ബോയ്സ് എസ്റ്റേറ്റ് ഏറ്റെടുക്കുകയും ബാക്കിയുള്ളവയ്ക്ക് ഏറ്റെടുക്കല്‍ നോട്ടീസ് നല്കാനുമൊരുങ്ങവെയാണ് സര്‍ക്കാരിന്റെ സുപ്രധാന നീക്കം. ഇതുകൂടാതെ 50,000 ത്തിലധികം ഏക്കര്‍ കൈവശമുള്ള ട്രാവന്‍കൂര്‍ ടീ കമ്പനി, 10,000 ഏക്കര്‍ കൈവശമുള്ള ആര്‍ബിസി എസ്റ്റേറ്റ്, 3500 ഏക്കര്‍ വരുന്ന കരുണ എസ്റ്റേറ്റടക്കം 10,000 ത്തിലധികം ഏക്കര്‍ കൈവശം വച്ചിരിക്കുന്ന പോബ്സ് ഗ്രൂപ്പ്, 3000 ഏക്കര്‍ കൈവശമുള്ള കേരള എസ്റ്റേറ്റ്, 7000 ഏക്കര്‍ വരുന്ന കൊച്ചിന് മലബാര്‍ എസ്റ്റേറ്റ്, ഇടതുപക്ഷ സഹയാത്രികന്റെ ഉടമസ്ഥതയിലുള്ള മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് തുടങ്ങിയ ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് തടയിടാനുള്ള നീക്കമാണ് സുശീലാഭട്ടിനെ ഒഴിവാക്കിയതിന് പിന്നില്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തുതന്നെ സുശീല ഭട്ടിനെ ഒഴിവാക്കാന്‍ ചിലര്‍ ഭഗീരഥശ്രമം നടത്തിയിരുന്നു.
പോബ്സ് ഗ്രൂപ്പിന്റെ ഭൂമിയില്‍ കരമടയ്ക്കാന്‍ അനുമതി നല്‍കരുതെന്ന സുശീലാഭട്ടിന്റെ നിര്‍ദ്ദേശം മറികടന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കരുണയ്ക്കും ഹോപ്പ് പ്ലാന്റേഷനുമെല്ലാം കരമടയ്ക്കാന്‍ അനുമതി നല്കി റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത ഉത്തരവിറക്കിയത്. ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത 43 കേസുകളുടെ ഭാവിയും ഇനി അനിശ്ചിതത്വത്തിലാവും. സുശീലഭട്ടിനെ പുറത്താക്കിയ നടപടിക്കെതിരെ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: