ഇറ്റാനഗര്‍: വിവാദങ്ങള്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രി നബാം തുക്കിയെ പുറത്താക്കി പുതിയ മുഖ്യമന്ത്രിയെ അവരോധിച്ച് അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖം രക്ഷിച്ചു. പേമാ ഖണ്ഡുവാണ് പുതിയ മുഖ്യമന്ത്രി. 21 വിമതര്‍ അടക്കം പേമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് വിശ്വാസവോട്ടെടുപ്പ് എന്ന കടമ്പ തത്ക്കാലം വേണ്ടിവന്നില്ല. ഇതോടെ അരുണാചല്‍പ്രദേശ് സര്‍ക്കാരിലെ പ്രശ്നം അടങ്ങി.
21 വിമതര്‍ തിരിഞ്ഞതോടെയാണ് അരുണാചലില്‍ പ്രശ്നം ഉടലെടുത്തത്. തുടര്‍ന്ന് വിമതര്‍ പത്തംഗങ്ങളുള്ള ബിജെപിയുടെ പിന്തുണയോടെ നബാം തുക്കി സര്‍ക്കാരിനെ പുറത്താക്കി. രാഷ്ട്രീയ അനിശ്ചിതത്വത്തിനെത്തുടര്ന്ന് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അതിനു ശേഷം വിമതനേതാവായ ഖാലിക്കോ പൂലിനെ മുഖ്യമന്ത്രിയാക്കി വിമതര്‍ സര്‍ക്കാരും രൂപീകരിച്ചു. ഇതിനെതിരെ തുക്കി ഹര്‍ജി നല്കി. വിമത സര്‍ക്കാര്‍ നിയമപരമല്ലെന്നു പറഞ്ഞ് സുപ്രീം കോടതി പൂല് സര്‍ക്കാരിനെ നീക്കി, തുക്കിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പഴയ സര്‍ക്കാരിനെ അവരോധിച്ചു. അങ്ങനെ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെങ്കിലും വിമതര്‍ ഇടഞ്ഞുതന്നെ നില്‍ക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് വിശ്വാസ വോട്ട് തേടാനും ഗവര്‍ണര്‍ തുക്കിക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍ വിമതര്‍ കടുത്ത എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ 60 അംഗ സഭയില്‍ വെറും പതിനഞ്ച് അംഗങ്ങളുടെ പിന്തുണ മാത്രമുള്ള തുക്കി സര്‍ക്കാരിന് വിശ്വാസം വോട്ടെടുപ്പില്‍ ജയിക്കില്ലെന്ന് ഉറപ്പായിരുന്നു. തുടര്‍ന്ന് തുക്കിയെ നീക്കി വിമതനായ പേമയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. വിമതര്‍ തുണച്ചതോടെ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് കാട്ടി പേമയും എംഎല്‍എമാരും ഗവര്‍ണ്ണറെ സമീപിച്ചു. തുടര്‍ന്ന് ഗവര്‍ണ്ണര്‍ തഥാഗത് റോയി സര്‍ക്കാരുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സത്യപ്രതിജ്ഞയ്ക്കു മുന്‍പ് വിശ്വാസവോട്ട് തേടേണ്ടിവരുമോയെന്ന് വ്യക്തമല്ല. മുന്‍മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനായ പേമ വിമതനാണ്.
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുലിന്റെ പിടിപ്പുകേടാണ് അരുണാചലില്‍ പ്രശ്നം വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമത പ്രശ്നം ഉരുണ്ടുകൂടിയ സമയത്ത് തുക്കിയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഖാലിക്കോ പൂലും മറ്റും രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഈ ആവശ്യം തള്ളുകയായിരുന്നു. ഇതോടെയാണ് വിമതര്‍ സര്‍ക്കാരിനെ മറിച്ചിടുന്ന അവസ്ഥയില്‍ എത്തിയത്. മുഖ്യമന്ത്രിയായ പേമ തുക്കി സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം പൂലിനൊപ്പം വിമതനായി ചേര്‍ന്ന്, മന്ത്രിപദം രാജിവച്ചിരുന്നു. ഇപ്പോള്‍ സ്വന്തം സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് വിമതനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. തുക്കിയുടെ രാജിയും പേമയെ മുഖ്യമന്ത്രിയാക്കിയതും കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നാണ് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിരണ്‍ റിജിജു പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: